കണ്ണൂർ: കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ആയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഊർജ്ജിത തിരച്ചിലാണ് നടത്തിയിരുന്നത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സംഭവം നടക്കുമ്പോൾ ഇയാൾ റെയിൽവേ സ്‌റ്റേഷനിൽ ട്രാക്കിന് സമീപത്തുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതോടെയായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
പുലർച്ചെ ഒന്നരയോടെയായിരുന്നു എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീപിടിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു തീവണ്ടി. ഇതിനിടെയായിരുന്നു ബോഗദിയിൽ തീ പടർന്നത്. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേ പോർട്ടർ വേഗം മറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. അധികൃതർ അറിയിച്ചത് പ്രകാരം എത്തിയ ഫയർഫോഴ്‌സ് അതിവേഗം എത്തി തീ അണച്ചു.
നേരത്തെ എലത്തൂരിൽവച്ച് ഇതേ തീവണ്ടിയിൽ യാത്ര ചെയ്ത കുട്ടിയുൾപ്പെടെ മൂന്ന് പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും തീവണ്ടിയിൽ തീ വയ്ച്ചിരിക്കുന്നത്. അട്ടിമറി ശ്രമമാണ് നടന്നത് എന്നാണ് സൂചന.
Discussion about this post