കണ്ണൂർ: ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തീയിട്ട സംഭവത്തിൽ കസ്റ്റഡിയിൽ ആയത് ഉത്തർപ്രദേശ് സ്വദേശിയെന്ന് പോലീസ്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
നേരത്തെ കസ്റ്റഡിയിൽ ആയത് ബംഗാൾ സ്വദേശി ആണെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ നിന്നും ഇയാളുടെ സ്വദേശം ഉത്തർപ്രദേശ് ആണെന്ന് വ്യക്തമായി. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവ സമയം ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥൻ കണ്ടിരുന്നു. അദ്ദേഹം ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. നേരത്തെ യുപി സ്വദേശി തീവണ്ടിയ്ക്ക് മുൻപിൽ ചവർ കൂട്ടിയിട്ട് കത്തിച്ചതിന് കസ്റ്റഡിയിൽ ആയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ഇയാൾ സ്ഥിരമായി വന്ന് പോകാറുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. സംഭവത്തിന് പിന്നാലെ റെയിൽവേ സ്റ്റേഷനിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതി റെയിൽ വേ സ്റ്റേഷൻ പരിസരത്ത് ഉള്ളതായി വ്യക്തമായിരുന്നു. ഇതോടെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്.
Discussion about this post