സൂററ്റ്: ജർമ്മനിയിൽ നിയമക്കുരുക്കിൽപെട്ട രണ്ട് വയസുകാരി അരിഹ ഷായെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമ്മ ധാരാ ഷാ. 20 മാസത്തിലധികമായി മകൾ ജർമ്മനിയിലാണ്. ഇരുരാജ്യങ്ങളും പ്രധാനമന്ത്രി തലത്തിൽ ഇടപെട്ടാൽ വിഷയം പരിഹരിച്ച് എത്രയും വേഗം മകളെ വീണ്ടെടുക്കാനാകുമെന്ന് ധാരാ ഷാ ചൂണ്ടിക്കാട്ടി.
2021 സെപ്തംബറിൽ പരിക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കളിക്കുന്നതിനിടയിൽ പരിക്കേറ്റെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ ജർമ്മനിയിൽ കുട്ടികളെ പരിപാലിക്കുന്ന നിയമങ്ങളും നിബന്ധനകളും കർശനമായതിനാൽ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പരിക്കിന്റെ സ്വഭാവം കണക്കിലെടുത്ത് ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചിരുന്നു. കുട്ടിയും മാതാപിതാക്കളും തമ്മിലുളള ഇടപെടൽ നിരീക്ഷിക്കാനായി കുട്ടിയെ ഫോസ്റ്റർ കെയറിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടിയുടെ മുറിവിന്റെ രീതിയെക്കുറിച്ച് ചൈൽഡ് സർവ്വീസ് ഉദ്യോഗസ്ഥരുടെയും പീഡിയാട്രിക് ഗൈനക്കോളജിസ്റ്റിന്റെയും റിപ്പോർട്ടുകളും മെഡിക്കൽ റെക്കോഡും തമ്മിൽ പൊരുത്തക്കേട് വന്നതോടെയാണ് കുട്ടിയുടെ അവകാശ തർക്കത്തിലേക്ക് കാര്യങ്ങൾ എത്തിയത്. മാതാപിതാക്കളും കുട്ടിയുമായുളള കൾച്ചറൽ വ്യത്യാസവും കുട്ടിയെ പരിപാലിക്കാൻ മാതാപിതാക്കൾ പോരെന്ന ജർമ്മൻ ചൈൽഡ് സർവ്വീസിന്റെ റിപ്പോർട്ടുമാണ് ഇപ്പോൾ തിരിച്ചടിയായത്.
അരിഹയുടെ മുറിവ് അപകടത്തിൽ സംഭവിച്ചതാണെന്ന പീഡിയാട്രിക് ഗൈനക്കോളജിസ്റ്റിന്റെ പരിശോധനാ റിപ്പോർട്ടും കുഞ്ഞിനെ ഇങ്ങനെ പരിക്കേറ്റ നിലയിൽ ഡോക്ടർമാരുടെ അടുത്ത് തുടർച്ചയായി എത്തിക്കുന്നത്് അവിശ്വസനീയമാണെന്ന പരാമർശവും കൂടുതൽ വെല്ലുവിളിയായി. ഫോസ്റ്റർ കെയറിൽ മാതാപിതാക്കളുമൊത്തുളള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിച്ചതിൽ അനുകൂല റിപ്പോർട്ടാണുളളത്. മാതാപിതാക്കളെ കാണുമ്പോൾ കുട്ടി തിരിച്ചറിയുന്നുണ്ടെന്നും അവരെ വിളിക്കുന്നുണ്ടെന്നും അടുപ്പം കാണിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിയമപരമായ നൂലാമാലകൾ അവശേഷിക്കുന്നതിനാൽ കുട്ടിയെ ഇതുവരെ മാതാപിതാക്കൾക്ക് വിട്ടുനൽകിയിട്ടില്ല.
വിഷയത്തിൽ ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും സജീവമായി ഇടപെടുന്നുണ്ട്. കുട്ടിയുടെ സുരക്ഷിതമായ കൈമാറ്റത്തിനാണ് ശ്രമിക്കുന്നതെന്നും എത്രയും വേഗം അത് സാദ്ധ്യമാകുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post