ഇടുക്കി : മാലിന്യം നിറഞ്ഞ ഓട വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട മാദ്ധ്യമപ്രവർത്തകന് സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനം, ഇടുക്കി കുമിളിയിലാണ് സംഭവം. മാധ്യമ പ്രവർത്തകനും, കേരള ബാങ്ക് ജീവനക്കാരനുമായ അബ്ദുൾ സമദിനാണ് മർദ്ധനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം നടന്നത്. കേരള ബാങ്ക് ജീവനക്കാരനാണ് അബ്ദുൾ സമദ്. വൈകീട്ട് കളക്ഷനെടുക്കുന്നതിനിടെ കുമിളി ഒന്നാം മൈലിൽ വെച്ചാണ് ആക്രമണം നടന്നത്.
കുമളി പഞ്ചായത്തിൽ വലിയകണ്ടം എട്ടാം വാർഡിലെ ഓട പൊളിച്ച് പുതുക്കി പണിയുന്നതിന് 2022 ഡിസംബറിൽ ഓടയിൽ മണ്ണ് നിറച്ച ചാക്കുകൾ ഇട്ടിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ കഴിയുമ്പോൾ മണ്ണു ചാക്കുകൾ നീക്കം ചെയ്‌തോളാമെന്ന് പറഞ്ഞാണ് ഇത് ചെയ്തത്.
എന്നാൽ പണിപൂർത്തിയായിട്ടും ഇത് തുറന്നു നൽകാൻ പഞ്ചായത്തംഗങ്ങൾ തയ്യാറായില്ല. ഇതിനിടെ ഓടയിൽ മണ്ണിട്ടതിനെ തുടർന്ന് ഒഴുക്കു നിലച്ചതോടെ വീടുകൾക്ക് സമീപം മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പലതവണ ഇക്കാര്യം കുമളി പഞ്ചായത്തിലെ 8, 14 വാർഡുമെമ്പർമാരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പരാതിപ്പെട്ടതിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ഇയാൾ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രതോപിതരായ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് അബ്ദുൾ സമദ് പറഞ്ഞു.
ആക്രമണത്തിൽ മുഖത്തും, തോളിനും , തലയ്ക്കും, സാരമായി പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുമളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രാജേഷ് രാജു, വിഷ്ണു, ടിസി തോമസ്, പി രാജൻ എന്നിവരടക്കം അഞ്ച് പേരെ പ്രതി ചേർത്ത് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post