തിരുവനന്തപുരം : ഒഡീഷയിൽ 261 പേരുടെ മരണത്തിന് ഇടയായ ട്രെയിൻ ദുരന്തത്തെ തുടർന്ന് കേരളത്തിൽ നിന്നുളള ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്ത് നിന്നുള്ള രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നാല് ട്രെയിനുകൾ വഴിതിരിച്ച് വിട്ടു.
ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്സ്പ്രസും കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസുമാണ് റദ്ദാക്കിയത്. ജൂൺ 1 ന് കേരളത്തിലേക്ക് യാത്ര തിരിച്ച സിൽച്ചർ – തിരുവനന്തപുരം, ദിബ്രുഗർ – കന്യാകുമാരി, ഷാലിമാർ – തിരുവനന്തപുരം എന്നീ ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്ന-എറണാകുളം എക്സ്പ്രസും വഴിതിരിച്ചുവിട്ടു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി ചെന്നൈയിൽ നിന്നും ഒഡീഷയിലെ ഭദ്രക്കിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുമുണ്ടാവും. അപകടത്തിൽ രക്ഷപ്പെട്ടവരുമായി ഭുവനേശ്വറിൽ നിന്ന് ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെട്ടിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകെ 48 ട്രെയിനുകളാണ് റദ്ദാക്കിയത്. 36 എണ്ണം വഴിതിരിച്ചുവിട്ടു. ഒഡീഷയിലെ ഭുവനേശ്വർ വഴിയുള്ള ട്രെയിനുകളും റദ്ദാക്കി.
അതേസമയം രക്ഷാപ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിക്കുന്നുണ്ട്. അതിന് വേണ്ട നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post