ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഉത്തരവിട്ട അഹമ്മദാബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ലക്‌നൗ സർവ്വകലാശാലയിലെ ജ്യോതിഷ വിഭാഗത്തോടാണ് യുവതിയുടെ ജാതകവും ജനനസമയവും ഒക്കെ പരിശോധിക്കാൻ അഹമ്മദാബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഉത്തരവ്. യുവതിക്ക് മംഗല്യദോഷം ഉണ്ടായിരുന്നത് കൊണ്ട് വിവാഹം ആഘോഷപൂർവ്വം നടത്താൻ കഴിയില്ലെന്ന പ്രതിയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശിച്ചത്.
എന്നാൽ മംഗല്യദോഷമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ജാമ്യാപേക്ഷയിൽ ഇക്കാര്യം മാനദണ്ഡമാക്കേണ്ട കാര്യമില്ലെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി തീരുമാനം സ്‌റ്റേ ചെയ്തത്. പ്രതിയുടെ ജാമ്യം മറ്റ് മെറിറ്റുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു.
ജസ്റ്റീസുമാരായ സുധാൻശു ധൂലിയ പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഹമ്മദാബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചാണ് മെയ് 23 ന് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ശ്രദ്ധയിൽപെട്ടതോടെ കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.
യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷക തന്റെ കക്ഷിക്ക് മംഗല്യദോഷം ഇല്ലെന്ന് വാദിച്ചെങ്കിലും കേസ് പരിഗണിച്ച ജസ്റ്റീസ് ബ്രിജ് രാജ് സിംഗ് ഇരുവരോടും ജാതകം ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.
Discussion about this post