ബലാസോർ: ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ പുറത്തുവിട്ട് റെയിൽവേ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. 56 യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. 747 പേരുടെ പരിക്കുകൾ നിസ്സാരമാണ്.288 പേർ മരിച്ചതായും റെയിൽവേ വ്യക്തമാക്കി.
ഇന്നലെ രാത്രി 6.55 നാണ് അപകടം ഉണ്ടായതെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. ഷാലിമാർ -ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസും ബംഗലൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും ചരക്കുതീവണ്ടിയും പാളം തെറ്റി അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ ബലാസോർ, മയൂർഭഞ്ച്, ഭദ്രക്, ജാജ്പൂർ, കട്ടക് ജില്ലകളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ സേനയുടെ ഉൾപ്പെടെ സഹായത്തോടെയാണ് സർക്കാരും റെയിൽവേ മന്ത്രാലയവും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. രക്ഷാപ്രവർത്തനവും അപകടമുണ്ടായ സാഹചര്യവും വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചിരുന്നു.
അപകടത്തിൽ പെട്ടവരുടെ ബന്ധുക്കളെ ബലാസോറിൽ എത്തിക്കാൻ ചെന്നൈയിൽ നിന്നും ഹൗറയിൽ നിന്നും പ്രത്യേക ട്രെയിനുകൾ റെയിൽവേ ഏർപ്പെടുത്തി. വൈകിട്ട് പ്രധാനമന്ത്രി ബലാസോറിലെത്തി അപകടസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുകയും ചെയ്തിരുന്നു. അപകടത്തിൽ വീഴ്ച വരുത്തിയവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post