ആലപ്പുഴ: കുട്ടനാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് ആശ്വാസമായി നടൻ മോഹൻലാൽ. കുട്ടനാട് നിവാസികൾക്കായി അദ്ദേഹം ശുദ്ധജല പ്ലാന്റ് സമ്മാനിച്ചു. ഇതോടെ നിരവധി കുടുംബങ്ങളുടെ പ്രശ്‌നത്തിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്.
പരിസ്ഥിതി ദിനമായ തിങ്കളാഴ്ചയായിരുന്നു ശുദ്ധ ജല പ്ലാന്റ് നാടിന് സമർപ്പിച്ചത്. വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ മേജർ രവിയാണ് മോഹൻലാലിന് വേണ്ടി പ്ലാന്റ് കൈമാറിയത്. ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഉപയോഗിച്ച് പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ വെള്ളമാണ് ശുദ്ധീകരിക്കാൻ കഴിക്കുക. എടത്വ ഒന്നാം വാർഡിലേക്കാണ് അദ്ദേഹം പ്ലാന്റ് കൈമാറിയിരിക്കുന്നത്. നൂറ് കണക്കിന് കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്.
ആളുകൾക്ക് പ്ലാന്റിൽ നിന്നുമുള്ള വെള്ളം സൗജന്യമാണ്. വെള്ളം ശേഖരിക്കുന്നതിനായി ഓരോ കുടുംബത്തിനും ഇലക്ട്രോണിക് കാർഡ് നൽകും. ഇത് ഉപയോഗിച്ച് വേണം കുടിവെള്ളം ശേഖരിക്കാൻ.
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റാണ് കൈമാറിയിരിക്കുന്നത്. ഇരുമ്പ്, കാത്സ്യം ക്ലോറൈഡ്, കോളിഫോം- ഇ കോളി ബാക്ടീരിയകൾ എന്നിവയെ നീക്കം ചെയ്യാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇത് വഴി കുടുംബങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും വലിയ പരിഹാരമാകും.
Discussion about this post