തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൻമാർക്കൊപ്പം പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്‌നിയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിസാർ മേത്തർ രംഗത്തെത്തിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പിഡിപി ജനറൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ പ്രതികരിച്ചതോടെ വ്യാപകമായ സോഷ്യൽ മീഡിയ ബുള്ളീയിങിന് ഇരയായതായും നിസാർ പറയുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് എതിർത്തതോടെ വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയും വർദ്ധിച്ചതായും നിസാർ മേത്തർ ആരോപിച്ചു.
താൻ ഉന്നയിച്ച വിഷയങ്ങൾ അടിയന്തരമായി അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണെന്നും നിസാർ മേത്തർ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം, വധഭീഷണിയും വ്യക്തി അധിക്ഷേപവും സാധൂകരിക്കുന്ന തെളിവുകളും നിസാർ മേത്തർ സമർപ്പിച്ചിട്ടുണ്ട്.
തനിക്കെതിരെ ഉയർന്ന വധഭീഷണി ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന മുന്നറിയിപ്പ് ഒരു വിശ്വസനീയമായ കേന്ദ്രത്തിൽനിന്ന് ലഭിച്ചതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതെന്നും നിസാർ മേത്തർ വ്യക്തമാക്കി.
Discussion about this post