എറണാകുളം: അദ്ധ്യാപികയായി നിയമനം ലഭിക്കാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച എസ്എഫ്‌ഐ നേതാവ് വിദ്യയുടെ ഗവേഷണ മേൽനോട്ടത്തിൽ നിന്ന് ഗൈഡ് പിന്മാറി. കാലടി സർവ്വകലാശാലയിൽ ആണ് വിദ്യ പിഎച്ച്ഡി ചെയ്യുന്നത്. വിദ്യയുടെ ഗൈഡായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് റിസർച്ച് ഗൈഡ് ഡോ. ബിച്ചു എക്‌സ് മലയിൽ സർവ്വകലാശാല വിസിയ്ക്ക് കത്ത് നൽകി.
ക്രിമിനൽ കുറ്റം ചെയ്ത വിദ്യാർത്ഥിനിയുടെ ഗൈഡായി തുടരാൻ താത്പര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സർവ്വകലാശാലയ്ക്ക് കത്ത് നൽകിയത്. വിദ്യ സർവ്വകലാശാലയിൽ പിഎച്ച്ഡിയ്ക്ക് പ്രവേശനം നേടിയത് എങ്ങനെയെന്നകാര്യം ഉൾപ്പെടെ പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിദ്യയ്‌ക്കെതിരെ പോലീസ് കേസ് എടുത്തതിന് പിന്നാലെ പിഎച്ച്ഡിയ്ക്ക് വിദ്യാർത്ഥിനി പ്രവേശനം നേടിയത് ശരിയായ മാർഗ്ഗത്തിലൂടെയാണോ എന്ന് പരിശോധിക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൈഡ് പിന്മാറുന്നത്. അനധികൃതമായാണ് വിദ്യ പിഎച്ച്ഡിയ്ക്ക് പ്രവേശനം നേടിയത് എന്നാണ് ഉയരുന്ന ആരോപണം.
അതേസമയം വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. വഞ്ചനാ കുറ്റമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സംഭവത്തിൽ അഗളി പോലീസിനാണ് അന്വേഷണ ചുമതല.
Discussion about this post