ന്യൂഡൽഹി:കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗം സിപിഎം കുട്ടിച്ചോറാക്കുന്നുവെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. എസ്എഫ്ഐയുടെ നേതൃത്വത്തിൽ വ്യാജരേഖാ നിർമാണം നടക്കുന്നത് ആദ്യമല്ലെന്നും
വിദ്യാഭ്യാസമേഖലയിൽ ഭരണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് എന്തും നടക്കുമെന്ന അവസ്ഥയെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.
അദ്ധ്യാപികയാകാൻ മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ വിദ്യക്ക് നേതാക്കളുടെ പരിരക്ഷയുണ്ട്. സർവകലാശാലയിൽ ഭാരവാഹിയാകാൻ രേഖകൾ തിരുത്തിയതും കേരളം കണ്ടു. ഒന്നിലും തന്നെ അറസ്റ്റോ നിയമനടപടിയോ ഉണ്ടാകുന്നില്ലെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു. എസ്എഫ്ഐ നേതാക്കളെ മന്ത്രിമാർ അടക്കം ന്യായീകരിച്ച് രംഗത്തുവരുകയാണ്. ഭാര്യമാർക്ക് നിയമനം നൽകാൻ ചട്ടം ലംഘിക്കുന്ന നേതാക്കന്മാരുടെ വഴിയെ തന്നെയാണ് വിദ്യാർത്ഥിനേതാക്കളുടെ പോക്കെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. യോഗ്യതയുള്ളവർ നിയമനം കാത്ത് പുറത്ത് നിൽക്കുമ്പോൾ നിരന്തരം ഉണ്ടാകുന്ന ഇത്തരം കേസുകളിൽ ആസൂത്രിതമായ, സംഘടിതമായ നീക്കങ്ങളുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
ആദായനികുതിയിൽ വെട്ടിപ്പ് ബിബിസി തുറന്ന് സമ്മതിച്ച സ്ഥിതിക്ക് സിപിഎം പോളിറ്റ് ബ്യൂറോ മാപ്പ് പറയുമോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. റെയ്ഡ് രാഷ്ട്രീയ പ്രതികാരമെന്ന പ്രസ്താവന സിപിഎം പിൻവലിക്കണം. കള്ളക്കടത്തും കള്ളക്കണക്കും ഉണ്ടെങ്കിൽ ഓഫീസുകളിൽ ചുമതലപ്പെട്ടവർ പരിശോധന നടത്തും. രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദിയാണെന്നും രാഹുൽഗാന്ധിയാണെങ്കിലും ബിബിസി ആണെങ്കിലും അഴിമതി നടത്തിയവർ നിയമത്തിന് മുന്നിലേക്ക് വരേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
Discussion about this post