ന്യൂയോർക്ക്; ഏത് നല്ല കാര്യത്തെയും കെട്ടതാക്കി ചിത്രീകരിക്കുന്ന പ്രത്യേക മാനസീകാവസ്ഥ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളന വേദിയിൽ അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ലോക കേരള സഭയെ നല്ല സംരംഭമായിട്ടാണ് എല്ലാവരും സാധാരണ ഗതിയിൽ കാണുന്നത്. ഈ സമ്മേളനത്തെക്കുറിച്ച് വലിയ വിവാദമുണ്ടാക്കാൻ പലരും ശ്രമിച്ചു. ഏറ്റവും കൂടുതൽ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന മാദ്ധ്യമങ്ങളും അതിന്റെ ഭാഗമായി ചിലർ മുഖപ്രസംഗത്തിലൂടെ അതിനെ എതിർത്തു മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ ഒരു പ്രത്യേക മനോഭാവത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വസ്തുതയുമായി പുലബന്ധമില്ലാത്ത ആക്ഷേപങ്ങൾ മലയാളിയുടെ മനസിലെത്തിക്കാൻ ശ്രമിക്കുകയാണ്. മേഖലാ സമ്മേളനത്തിൽ അതാത് മേഖലകളാണ് പണം ചിലവഴിക്കുന്നത്, സർക്കാരല്ല. അതിനായി പണം പിരിച്ചു നടത്തുന്നതും വിവാദമായി. ധൂർത്ത് ആണെന്നാണ് പറയുന്നത്. സമ്മേളനം നടത്താനുളള ചിലവിന് വേണ്ടിയാണ് പണം പിരിച്ചത്. ഇവിടെ മറ്റ് ധൂർത്തൊന്നും കാണുന്നില്ലെന്ന് സാക്ഷ്യപ്പെടുത്താനും മുഖ്യമന്ത്രി മറന്നില്ല
പരിപാടി നടക്കുന്നത് ഇവിടുത്തെ ഏറ്റവും വലിയ ആഢംബര ഹോട്ടലാണോ എന്ന് അറിയില്ല. ഞാൻ ഇവിടെ അത്രയും വലിയ ആഢംബരം കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം ഇരിക്കുന്നതിന് പൈസയാണെന്നാണ് പറയുന്നത്. ഞാൻ ഇവിടെ വന്നപ്പോൾ തന്റെ ചുറ്റിനും കുറച്ച് പേർ ഉണ്ടായിരുന്നു. അവരൊക്കെ എത്ര പണം കൊടുത്തുവെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സ്‌പോൺസർഷിപ്പ് എന്ന് പറയുന്നവർ നടത്തുന്ന പരിപാടികൾ റബ്ബറിന്റെ പൈസ ചിലവഴിച്ചിട്ടാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Discussion about this post