ഇസ്ലാമാബാദ്: പാകിസ്താനിൽ കനത്ത നാശം വിതച്ച് അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും മഴയിലുമായി 28 പേരാണ് പാകിസ്താനിൽ മരിച്ചത്. ചുഴലിക്കാറ്റ് രൂപം കൊണ്ടത് മുതൽ ശക്തിയായ കറ്റും മഴയുമാണ് രാജ്യത്ത് ലഭിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാറ്റിലും മഴയിലുമായി 140 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ ഖൈബർ പക്തുൻഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് മഴ കനത്ത നാശം വിതച്ചിട്ടുള്ളത്. 69 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. റോഡുകളിൽ പലതും വെള്ളത്തിനടിയിലാണ്. ഇത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഖൈബർ പക്തുൻഖ്വയിലെ ബന്നു, ദേര ഇസ്മയിൽ ഖാൻ, ലക്കി മർവാത് എന്നീ മേഖലകളിൽ ആയാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്നുവിൽ 15 മരണങ്ങൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നൂറ് പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ലക്കി മർവാത് ജില്ലയിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. കർക്കയിൽ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ദേരയിൽ ഒരു കുട്ടിയ്ക്കാണ് കനത്ത കാറ്റിലും മഴയിലും ജീവൻ നഷ്ടമായത്.
അതേസമയം തീവ്ര ചുഴലിക്കാറ്റായി തുടരുന്ന ബിപോർജോയ് വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അങ്ങനെയെങ്കിൽ വരും ദിവസങ്ങളിലും പാകിസ്താനിൽ സമാന കാലാവസ്ഥ തുടരും. ഇത് രാജ്യത്തെ നാശനഷ്ടങ്ങൾ ഇരട്ടിയാകുന്നതിന് കാരണമാകും.
Discussion about this post