തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്ന ജീവനക്കാരെ കുടുക്കാൻ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സമൂഹമാദ്ധ്യമങ്ങലിലെ സർക്കാർ ജീവനക്കാരുടെ ഇടപെടലുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതി നിർദേശമുൾപ്പെടുന്ന ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
1968 ലാണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം നിലവിൽ വന്നത്. അന്നത്തെ നിയമത്തിൽ സൈബർ നിയമങ്ങൾ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചുകൊണ്ട് ജീവനക്കാർ എത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. ഭരണപരിഷ്‌കാര വകുപ്പ് നൽകിയ ഫയലാണ് ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയത്.
നിലവിൽ ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാർ ജീവനക്കാർ വിമർശിക്കുന്നത് പിടികൂടിയാലും നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെട്ട് പോകുന്നുവെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് സൈബർ നിയമങ്ങൾ ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്.
ഇത് മുഖ്യമന്ത്രി അംഗീകരിച്ചാൽ ഭേദഗതി നിർദ്ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റി പരിശോധിക്കും. അത് പ്രാബല്യത്തിലായാൽ വിമർശിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതുൾപ്പടെയുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാനാകും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുള്ള സർക്കാർവിരുദ്ധ എഴുത്തുകൾ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തിൽ പ്രത്യേകം രേഖപ്പെടുത്തും.
Discussion about this post