ഭോപ്പാൽ: ഹിന്ദു പെൺകുട്ടികൾ ഉൾപ്പെടെയുള്ള മുസ്ലീം ഇതരവിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് ഹിജാബ് ധരിപ്പിച്ച മദ്ധ്യപ്രദേശിലെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനടക്കം അറസ്റ്റിൽ. ഗംഗാ ജമ്‌ന സ്‌കൂൾ പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടികളുടെ മൊഴി അടിസ്ഥാനമാക്കിയാണ് അറസ്റ്റ്.
ഇതിന് മുൻപ് സ്‌കൂളിന്റെ അംഗീകാരം സർക്കാർ റദ്ദാക്കിയിരുന്നു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും വേറെ വേറെ ശുചിമുറികൾ ഇല്ലായിരുന്നു. ലബോറട്ടറികളോ വൃത്തിയുള്ള ക്ലാസ് മുറികളോ ഇല്ലായിരുന്നു ഇതേ തുടർന്നാണ് അംഗീകാരം റദ്ദാക്കിയത്.
ദാമോഹിലെ ഗംഗാ ജമുന ഹയർ സെക്കൻഡറി സ്‌കൂളിന്റെ പോസ്റ്ററിൽ ഹിന്ദുപെൺകുട്ടികൾ അടക്കമുള്ളവർ ഹിജാബ് പോലുള്ള ശിരോവസ്ത്രം ധരിച്ച് കാണപ്പെട്ടിരുന്നു. ബോർഡ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 18 വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ തയ്യാറാക്കിയ പോസ്റ്ററിലാണ് ഫോട്ടോ ഷോപ്പിലൂടെ ഹിജാബ് ചേർത്ത് പ്രസിദ്ധീകരിച്ചത്. ഗംഗാ ജമ്‌ന ഹയർ സെക്കൻഡറി സ്‌കൂൾ നടത്തുന്ന മുസ്താഖ് മുഹമ്മദാണ് സംഭവത്തിന് പിന്നിൽ. കുട്ടികളുടെ മതം പരിഗണിക്കാതെയാണ് സ്‌കൂൾ അധികൃതർ ശിരോവസ്ത്രം ധരിപ്പിച്ചത്.ഇതോടെയാണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി ചിലർ രംഗത്തെത്തിയത്.












