കൊച്ചി: വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതിയിൽ എറണാകുളത്തെ പ്രമുഖ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ നടപടിയുമായി കോടതി. കൊച്ചി ലേക്ഷോർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെയാണ് അന്വേഷണത്തിന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. ബൈക്കപകടത്തിൽപ്പെട്ട അബിൻ വിജെയുടെ അവയവങ്ങൾ ചട്ടം മറികടന്ന് മലേഷ്യൻ പൗരനാണ് മാറ്റിവച്ചത്. 2009 നവംബർ 29 നാണ് അപകടം നടന്നത്. കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ ഇരു ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്.ഡോക്ടർമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് അവയവം ദാനം ചെയ്തതെന്നും ഇതുവഴി ആശുപത്രി വൻ തുക കരസ്ഥമാക്കിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻ ആക്ടിലെ 22(1) വകുപ്പ് പ്രകാരമാണ് പരാതി നൽകിയത്.
18 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോ . പി സഞ്ജയ്, ബസേലിയസ് ആശുപത്രിയിലേയും ലേക്ഷോർ ആശുപത്രിയിലെയും ഡോക്ടർമാർ മതിയായ ചികിത്സ യുവാവിന് നൽകിയില്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് നിയമമനുശാസിക്കുന്ന രീതിയിൽ പരിശോധിച്ചല്ല പ്രഖ്യാപിച്ചതെന്നും കോടതിയിൽ മൊഴി നൽകി. രോഗിയെ പരിശോധിക്കാതെ ഡോ. ഫിലിപ്പ് അഗസ്റ്റിൻ അക്കാര്യം ഒപ്പിട്ടു നൽകിയെന്നാണ് മൊഴി.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.
Discussion about this post