ലക്‌നൗ : അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2024 ജനുവരിയിലാണ് രാംലല്ല പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിന് മുന്നോടിയായി ഈ വർഷം അവസാനം ക്ഷേത്രനഗരിയിൽ 21 ലക്ഷം ദീപങ്ങൾ തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
500 വർഷങ്ങൾക്കിപ്പുറം രാംലല്ലയെ പ്രതിഷ്ഠിക്കുമ്പോൾ ലോകത്തെ മുഴുവൻ അത് ആകർഷിക്കും എന്ന് യോഗി പറഞ്ഞു. അയോദ്ധ്യയിൽ നടന്ന മഹാസംബർക്ക് അഭിയാന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രേതായുഗത്തിൽ നിലനിന്നിരുന്ന ‘രാമരാജ്യം’മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന ഒരു ജില്ലയാണ് അയോദ്ധ്യയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി അയോദ്ധ്യ മാറിക്കൊണ്ടിരിക്കുകയാണ്. ഭരണാധികാരിയും പ്രജകളും തമ്മിൽ ഉണ്ടായിരിക്കേണ്ട ശ്രേഷ്ഠമായ ബന്ധത്തെ കൂടിയാണ് അയോദ്ധ്യ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ആറ് മാസത്തിനുള്ളിൽ അയോദ്ധ്യയിലെ റോഡുകൾ രാജ്പഥിലേത് പോലെയുണ്ടാകും. ആ റോഡിന് രാമ പാത എന്ന് പേര് നൽകും. അതുപോലെ, രാമജന്മഭൂമിയിലേക്കുള്ള സുഗ്രീവ് കിലയിലെ റോഡിന് ഭക്തി പാത എന്ന് നാമകരണം ചെയ്യും. വരും ദിവസങ്ങളിൽ അയോദ്ധ്യയിൽ നടക്കുന്ന പരിപാടികളിൽ പങ്കാളികളാകാൻ യോഗി ആദിത്യനാഥ് ബിജെപി എംപിമാർക്ക് നിർദ്ദേശം നൽകി.
അയോദ്ധ്യ, കാശി (വാരാണസി), മഥുര, പ്രയാഗ്രാജ് തുടങ്ങിയ ആരാധനാലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് ക്ഷാമം ഉണ്ടായിട്ടില്ലെന്ന് യോഗി പറഞ്ഞു. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും എല്ലാ ആളുകളിലേക്കും അത് എത്തിച്ചേരുന്നതിനും വേണ്ടി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post