തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിന് ക്യൂബയുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബൻ സന്ദർശനത്തിനിടെയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.
വോളിബോൾ, ജൂഡോ, ട്രാക്ക് ആന്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്നു കൈക്കൊള്ളാൻ ധാരണയായി. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും ആരാഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും അറിയിച്ചു. കേരളത്തിന്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ അറിയിച്ചു. എക്‌സേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും അദ്ദേഹം ചർച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post