ഹരിപ്പാട്; സിപിഎമ്മിൽ പ്രവർത്തിക്കുന്നതിന് പ്രായപരിധിയില്ലെന്ന് മുൻമന്ത്രി കൂടിയായ ജി സുധാകരൻ. അങ്ങനെ ചിന്തിക്കുന്നവർ ആലപ്പുഴയിൽ കുറച്ചുപേർ ഉണ്ട് സൂക്ഷിക്കണമെന്നും ജി സുധാകരൻ പറഞ്ഞു. സിബിസി വാര്യർ സ്മൃതിയുടെ ഭാഗമായി ഹരിപ്പാട് നടന്ന അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും ആയിരുന്നു വേദി.
പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല, മരിക്കുന്നതുവരെ പ്രവർത്തിക്കാം. പക്ഷെ ചില സ്ഥാനങ്ങൾ അലങ്കരിക്കാൻ ചില പ്രായപരിധി വെച്ചിട്ടുണ്ട്. എനിക്ക് ആ വയസ് ആയിട്ടില്ല. അതിന് മുൻപായി ഞാൻ എഴുതി കൊടുത്ത് ഒഴിവാക്കിയെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴയുടെ ചരിത്രം ആർക്കും തിരശ്ശീല കൊണ്ട് മൂടാൻ കഴിയില്ല. പാർട്ടിയിൽ ആലപ്പുഴ പോലെ ത്യാഗം ചെയ്ത ജില്ലകൾ കുറവാണ്. കർഷക തൊഴിലാളി സമരങ്ങളിലും പുന്നപ്ര വയലാർ സമരങ്ങളിലും മറ്റ് പ്രക്ഷോഭങ്ങളിലും സ്വന്തം കാര്യം നോക്കാതെ ജനങ്ങൾക്കും പ്രസ്ഥാനത്തിനും വേണ്ടി ഇറങ്ങിപ്പുറപ്പെട്ട പോരാളികൾ ഉളള നാടാണെന്നാണ് ചരിത്രമെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.
പാർട്ടിയിൽ സ്ഥാനം വെറുതെ കിട്ടില്ല, പ്രവർത്തിക്കണം. പ്രവർത്തിക്കുമ്പോൾ സ്ഥാനം കിട്ടിയില്ലെങ്കിൽ ചോദ്യം ചെയ്യണം. പ്രവർത്തിച്ച പലർക്കും സ്ഥാനം കിട്ടിയില്ലെന്നത് യാഥാർത്ഥ്യമാണ്. സ്ഥാനം വരികയും പോകുകയും ചെയ്യുന്നതല്ലേ സ്ഥിരമായി നിൽക്കുന്നതല്ലല്ലോയെന്നും ജി സുധാകരൻ പറഞ്ഞു.
പ്രായപരിധിയുടെ പേരിൽ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത് നേരത്തെ ആലപ്പുഴ സിപിഎമ്മിൽ വലിയ ചർച്ചയായിരുന്നു. മന്ത്രി കൂടിയായ സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണ് സുധാകരനെ പുറത്താക്കാൻ കാരണമെന്നും ആരോപണമുണ്ട്. അമ്പലപ്പുഴയിൽ കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന് വേണ്ടി പ്രവർത്തിച്ചില്ലെന്നും തോൽപിക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപം ഉണ്ടായിരുന്നു.
Discussion about this post