ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ 26കാരനായ പാകിസ്താൻ സ്വദേശിക്കാണ് വധശിക്ഷ വിധിച്ചത്. 2020 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്.
അറ്റകുറ്റപ്പണികൾക്കായി നേരത്തെ വീട്ടിലെത്തിയതിന്റെ പരിചയത്തിലാണ് ഇയാൾ ഇവിടെ മോഷ്ടിക്കാൻ കയറിയത്. 18ഉം 13ഉം പ്രായമുള്ള കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി ഇരുവരേയും കുത്തിക്കൊല്ലുന്നത്. മാതാപിതാക്കളെ കുത്തുന്നത് കണ്ടയുടൻ പെൺകുട്ടി അലാറം മുഴക്കിയതോടെ പ്രതി ഓടി രക്ഷപെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ പിടികൂടുകയും ചെയ്തിരുന്നു.
ഹിരണിന് 10 തവണയും വിധിക്ക് 14 തവണയും കുത്തേറ്റെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ മോഷണം നടത്തിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. കേസ് ആദ്യം പരിഗണിച്ച ദുബായ് ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു. പിന്നാലെ ദുബായ് പരമോന്നത കോടതിയിൽ പ്രതി സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. ദുബായ് ഭരണാധികാരി കൂടി വിധി അംഗീകരിച്ചാൽ ശിക്ഷ ഉടനെ നടപ്പാക്കും.













Discussion about this post