ചെന്നൈ : അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കുന്നത് വനം വകുപ്പ് ആണെന്നും മറ്റെവിടെയും തുറന്നുവിടാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ വനത്തിൽ നിന്ന് അരിക്കൊമ്പനെ മാറ്റേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചുവരികയാണ്.
അരിക്കൊമ്പന്റെ ദൃശ്യങ്ങളും സർക്കാർ പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്.
Discussion about this post