ബത്തേരി: വയനാട് വാളോട് സ്വദേശിയായ യുവതി ഭർതൃവീട്ടിൽ മന്ത്രവാദ പീഡനത്തിന് ഇരയായ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. വാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിന്റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. നിലവിൽ ഭർതൃവീട്ടുകാർക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭർത്താവും ബന്ധുക്കളും ഉൾപ്പടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
19 കാരിയായ യുവതി ഭർതൃവീട്ടിൽ ശാരീരിക പീഡനത്തിനും വധശ്രമവുമാണ് നേരിട്ടത്. മന്ത്രവാദത്തിന്റെ പേരിലാണ് അതിക്രൂരപീഡനം അരങ്ങേറിയത്. പനമരം കൂളിവയലിലെ ഇക്ബാൽ എന്നയാളെയാണ് ഒൻപത് മാസം മുൻപ് പെൺകുട്ടി വിവാഹം കഴിച്ചത്.
ഭർത്താവിന്റെ മാതാവ് ആയിഷയുടെ ദുർമന്ത്രവാദത്തെ എതിർത്തതിനെ തുടർന്നാണ് തനിക്ക് ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭർതൃമാതാവ് അടിക്കുകയും ഭർത്താവ് ഇക്ബാൽ നിലത്തേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുയും ചെയ്തു. ഭർത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹർബാൻ, ഷമീർ എന്നിവരും മർദ്ദിച്ചു. ക്രൂര മർദ്ദനത്ത തുടർന്ന് താൻ നാലുതവണ ആശുപത്രിയിൽ ചികിത്സ തേടിയതായും പെൺകുട്ടി ആരോപിച്ചു.
മർദ്ദനത്തിന് പുറമേ ഉറങ്ങാൻ സമ്മതിക്കാതെ രാത്രി വൈകുവോളം മന്ത്രവാദ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാൻ നിർബന്ധിച്ചതായും പെൺകുട്ടി പറയുന്നു. കുടുംബത്തിന്റെ മന്ത്രവാദപ്രവർത്തനം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിച്ചിരുന്നു. അപരിചിതരായവർക്കൊപ്പം നിലത്ത് കിടന്ന് ഉരുളുകയും മറ്റുമുള്ള വിചിത്ര മന്ത്രവാദ ആചാരങ്ങളാണ് വീട്ടിൽ നടന്നത്. ഇതിനായി പ്രത്യേകം മുറിയൊരുക്കി.എതിർത്താൽ വലിച്ചിഴച്ച് മറ്റുള്ളവർക്ക് മുന്നിലൂടെ മുറിയിലെത്തിക്കുമായിരുന്നു എന്നതുൾപ്പെടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പരാതിയിൽ. വധശ്രമവും ഭക്ഷണം നിഷേധിക്കുന്നതും പതിവായതോടെ സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി.
Discussion about this post