കോഴിക്കോട്: വ്യജരേഖ കേസിൽ രണ്ടാഴ്ചയായി ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്‌ഐ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. വിദ്യ കോഴിക്കോടും എറണാകുളത്തും എത്തിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടും പോലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിദ്യ കൊടുത്ത മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് പൊതുജനത്തെ മണ്ടന്മാരാക്കിയുള്ള ഈ ഒത്തുകളി. സമൂഹ മനസാക്ഷിയെ വഞ്ചിക്കുകയാണ് ഇതിലൂടെ.
കായംകുളത്ത് ബികോം പാസാകാതെ എസ്എഫ്‌ഐ ജില്ലാ നേതാവ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എംകോമിന് ചേർന്ന വിഷയത്തിലും ഇതുവരെ കേസെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് എന്ത് തോന്ന്യവാസവും കാണിച്ചുകൂട്ടാമെന്ന സ്ഥിതിവിശേഷത്തിലേക്കാണ് പോലീസ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ഭരണകൂടത്തിന് വിടുപണി ചെയ്യുന്ന പോലീസിന്റെ നിഷ്‌ക്രിയത്വ മനോഭാവം അംഗീകരിക്കാനാകില്ല. സമരം ചെയ്യുന്നവരെ അടിച്ചമർത്തി അക്രമികളെ പൂമാലയിട്ട് സ്വീകരിക്കുകയാണ് ഇപ്പോൾ. ഒത്തുകളി അവസാനിപ്പിച്ച് വിദ്യയെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കിൽ എബിവിപി സമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post