കാസർകോട്: ജോലി തട്ടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാൻ വീണ്ടും കോടതിയെ സമീപിച്ച് എസ്എഫ്‌ഐ നേതാവ് വിദ്യ. മുൻകൂർ ജാമ്യാപേക്ഷയുമായി ഇക്കുറി കാസർകോട് ജില്ലാ സെഷൻസ് കോടതിയെ ആണ് വിദ്യ സമീപിച്ചിരിക്കുന്നത്. വ്യാജ രേഖ ചമച്ച കേസിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള വിദ്യയുടെ നീക്കം.
അവിവാഹിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലും അപേക്ഷ നൽകിയിരിക്കുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ല. രജിസ്റ്റർ ചെയ്തിരിക്കുന്നത് കളള കേസാണ്. അവിവാഹിതയാണ്. അറസ്റ്റുൾപ്പെടെയുള്ള നിയമ നടപടികൾ ഭാവിയെ ബാധിക്കും. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നാണ് വിദ്യയുടെ ആവശ്യം. അപേക്ഷ കോടതി ഈ മാസം 24 ന് പരിഗണിക്കും.
കഴിഞ്ഞ ദിവസം വ്യാജ സർട്ടിഫിക്കേറ്റ് സമർപ്പിച്ച സംഭവത്തിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്താഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കാസർകോട് കോടതിയിൽ ഹർജി നൽകിയത്. അട്ടപ്പാടി കോളേജ് നൽകിയ പരാതിയിൽ ആയിരുന്നു വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നൽകിയത്.
അതേസമയം കഴിഞ്ഞ രണ്ട് ആഴ്ചയായി വിദ്യ ഒളിവിൽ തന്നെ തുടരുകയാണ്. ഊർജ്ജിത അന്വേഷണം നടത്തിയിട്ടും വിദ്യയെ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post