വാഷിംഗ്ടൺ : യുഎസിലെ ഒഹിയോയിൽ ഗർഭിണിയായ സ്ത്രീ രണ്ടുവയസ്സുകാരൻറെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല. രണ്ട് വയസ്സുള്ള സ്വന്തം മകൻ വീട്ടിലെ നിറ കൈത്തോക്ക് ഉപയോഗിച്ച് പുറകിൽ വെടിവെയ്ക്കുകയായിരുന്നു. 31 കാരിയായ ലോറ ഇൽഗ് ആണ് കൊല്ലപ്പെട്ടത്.
ജൂൺ 16 ന് ആയിരുന്നു സംഭവം. എമർജൻസി നമ്പറിലേക്ക് കാൾ വന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. അടിയന്തര ഫോൺകാളിനെ തുടർന്ന് ഒഹായോയിലെ നോർവാക്കിലെ വീട്ടിലേക്ക് പോലീസ് ഉടൻ എത്തിയിരുന്നു. പെട്ടെന്ന് തന്നെ ഇൽഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല, പോലീസ് മേധാവി ഡേവിഡ് സ്മിത്ത് പറഞ്ഞു. പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് മരണം സംഭവിച്ചതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു
“താൻ 33 ആഴ്‌ച ഗർഭിണിയാണെന്നും തൻറെ രണ്ട് വയസ്സുകാരൻ അബദ്ധത്തിൽ തോക്ക് ഉപയോഗിച്ച് പുറകിൽ വെടിവെച്ചതാണെന്നും, ലോറ ഇൽസ് പോലീസിനോട് വിശദീകരിച്ചു,”. പോലീസ് എത്തുമ്പോൾ ഇൽഗിന് ബോധമുണ്ടായിരുന്നു. തുണി അലക്കുന്ന സമയത്ത് മകൻ കിടപ്പുമുറിയിൽ കയറി തോക്ക് ഉപയോഗിച്ച് കളിക്കാൻ തുടങ്ങിയതായിരിക്കുമെന്നാണ് അപകടത്തെ സംഭവിച്ച് പോലീസ് നിഗമനം.
കിടപ്പുമുറിയിലെ സ്റ്റാൻഡിൽ നിന്ന് സിഗ് സോവർ മൈക്രോ 9 എംഎം കൈത്തോക്കും മറ്റ് രണ്ട് തോക്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഇൽഗിൻറെ ഭർത്താവ് സ്ഥലത്തില്ലായിരുന്നു. എന്നാൽ തോക്ക് തൻറേതായിരുന്നു എന്ന് ഭർത്താവ് സമ്മതിച്ചിട്ടുണ്ട്.
ഏകദേശം 330 ദശലക്ഷം ആളുകൾക്കായി 400 ദശലക്ഷം തോക്കുകളുള്ള രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ്. ഇത്തരം സംഭവങ്ങളും ഇവിടെ സ്വാഭാവികമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ഹൂസ്റ്റണിലും സമാന സംഭവം നടന്നിരുന്നു. വീട്ടിൽ മുതിർന്ന കുടുംബാംഗങ്ങളുള്ള സമയത്ത് മൂന്നു വയസ്സുകാരി തോക്കെടുത്ത് കളിച്ച് അബദ്ധത്തിൽ വെടിയുതിർക്കുകയും ചെയ്തു. വെടിയേറ്റ് നാലു വയസ്സുള്ള സഹോദരി കൊല്ലപ്പെട്ടു. യുഎസിലെ 40 ശതമാനം കുടുംബങ്ങളിലും തോക്കുകൾ ഉണ്ട്. ഭൂരിഭാഗവും കുട്ടികളുള്ള കുടുംബങ്ങളുമാണ്. പല വീടുകളിലും സുരക്ഷിതമായല്ല തോക്കുകൾ സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post