മലപ്പുറം: പൊതുജന മദ്ധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയ സംഭവത്തിൽ തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാലിനെതിരെ കേസ്. വളാഞ്ചേരി പോലീസാണ് നിഹാലിനെതിരെ കേസ് എടുത്തത്. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഈ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിൽ ആയിരുന്നു നിഹാൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയത്. ഇതിന് പുറമേ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു ഇയാൾക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ തൊപ്പിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കണ്ണൂർ സ്വദേശിയാണ് തൊപ്പി. ഇയാളുടെ യൂട്യൂബ് ചാനലിന് ആറര ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഇയാളുടെ വീഡിയോകളിൽ ഭൂരിഭാഗവും അശ്ലീല പദപ്രയോഗങ്ങൾ കാണാം. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇതിനിടെയാണ് കേസ്.
Discussion about this post