മോസ്‌കോ : റഷ്യൻ സേനയുടെ നേതൃസ്ഥാനത്തെ തകർക്കുമെന്ന് പ്രതിജ്ഞയുമായി രാജ്യത്തെ സായുധ സംഘടന വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിൻ. റഷ്യയിലെ ജനങ്ങൾക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നാണ് യെവ്‌ഗെനി പറയുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്നർ ഗ്രൂപ്പാണ് ഇപ്പോൾ നേതൃത്വത്തിനെതിരെ തിരിഞ്ഞത്. ഇത് ഭരണകൂടത്തിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
”റഷ്യൻ സേനയുടെ അടിത്തറയിളക്കുന്നത് വരെ പോരാടും. അതിന് വേണ്ടി ഞങ്ങൾ 25,000 പേരും മരിക്കാൻ തയ്യാറാണ്. ഞങ്ങൾ റഷ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് മരിക്കുന്നത്” എന്നാണ് യെവ്‌ഗെനി പറഞ്ഞത്. വഴിയിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും ആക്രമിച്ച് മുന്നേറുമെന്നും യെവ്‌ഗെനിയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
റഷ്യൻ സേനയുടെ ഒരു ഹെലികോപ്റ്റർ ആക്രമിച്ച് തകർത്തതായും യെവ്‌ഗെനി അവകാശപ്പെടുന്നുണ്ട്. സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത ഹെലികോപ്റ്റർ പിഎംസി വാഗ്നർ യൂണിറ്റുകൾ വെടിവെച്ചിട്ടുവെന്നാണ് യെവ്‌ഗെനി പറയുന്നത്. മോസ്‌കോയിൽ നിന്ന് 500 കിലോമീറ്റർ അകലെ വോറോനെജിലെ എല്ലാ സൈനിക കേന്ദ്രങ്ങളും വാഗ്നർ പോരാളികൾ നിയന്ത്രണത്തിലാക്കിയതായി റഷ്യൻ സുരക്ഷാ സേന അറിയിച്ചു.
വാഗ്നർ ഗ്രൂപ്പിനെ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് റഷ്യൻ സൈന്യം വാഗ്നർ ഗ്രൂപ്പിനെ സമീപിച്ചിട്ടുണ്ട്. വാഗ്‌നർ സൈനികരോട് അവരുടെ പ്രതിനിധികളെയും പ്രാദേശിക നിയമപാലകരെയും ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പകരമായി അവരുടെ സുരക്ഷ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
Discussion about this post