പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ കോടതിയിൽ പ്രതി വിദ്യയുടെ വൈകാരിക പ്രതികരണങ്ങൾ. താനൊരു സ്ത്രീയാണെന്ന കാര്യവും തന്റെ ആരോഗ്യവും പ്രായവും പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു മണ്ണാർക്കോട് കോടതിയിൽ അഭിഭാഷകൻ മുഖേന വിദ്യ അറിയിച്ചത്. അതേസമയം ജാമ്യാപേക്ഷ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
താനൊരു സ്ത്രീയാണ്. തന്റെ ആരോഗ്യവും വയസ്സും പരിഗണിച്ച് ജാമ്യം അനുവദിക്കണം. നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജമല്ല. വ്യാജ രേഖ നൽകി ജോലി നേടേണ്ട അവസ്ഥ തനിക്കില്ല. മഹാരാജാസ് കോളേജിൽ നിന്നും പിജിയ്ക്ക് താൻ റാങ്ക് വാങ്ങിയാണ് വിജയിച്ചത്. ഏത് അന്വേഷണവുമായും സഹകരിക്കും. മാദ്ധ്യമങ്ങൾക്ക് മുൻപിലേക്ക് തന്നെ ഇട്ട് കൊടുക്കരുത് എന്നും വിദ്യ കോടതിയെ അറിയിച്ചു.
എന്നാൽ വിദ്യയുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു. വിദ്യ വ്യാജ രേഖ ചമച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞ് കേസ് ആയപ്പോൾ അത് നശിപ്പിച്ചു. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണം. കുറ്റം ചെയ്തതായി അറിയാവുന്നതു കൊണ്ടാണ് വിദ്യ ഒളിവിൽ പോയത്. പ്രതി ബോധപൂർവ്വം തെളിവ് നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
വിദ്യയെ ഇനിയും കസ്റ്റഡിയിൽ വിടരുതെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ആവശ്യമായ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. അതിനാൽ തുടർന്നും വിദ്യയെ കസ്റ്റഡിയിൽ വിടരുത്. കേസിലെ സാക്ഷികളായ പ്രിൻസിപ്പാൾമാരെ 27 വയസുള്ള വിദ്യ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. ജാമ്യത്തിനായി കോടതി അനുശാസിക്കുന്ന ഏത് ഉപാധിയും അനുസരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
Discussion about this post