ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ അമേരിക്കയുടേയും ഇന്ത്യയുടെയും സംയുക്ത പ്രസ്താവനയിൽ സമാധാനം നഷ്ടപ്പെട്ട് പാകിസ്താൻ. ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ കടുത്ത നിരാശയുണ്ടെന്നും ഇത് നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും പാകിസ്താൻ വിദേശകാര്യമന്ത്രാലയം വിമർശിച്ചു.
ഭീകരതയ്ക്കെതിരെ പാകിസ്താൻ ‘ഫലപ്രദമായ’ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ‘ഇന്ത്യയുമായി നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും സമാധാനപരമായ പരിഹാരത്തിന് പ്രതിജ്ഞാബദ്ധമാണെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവന അനാവശ്യവും ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഭീകരവാദത്തേയും ഭീകരരെ സംരക്ഷിക്കുന്നതുമായ പാകിസ്താൻ നിലപാടിനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ശക്തമായി വിമർശിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയെയും ശക്തമായി അപലപിക്കുകയുംതങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാകിസ്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമായിരുന്നു സംയുക്ത പ്രസ്താവന. 26/11 മുംബൈ, പത്താൻകോട്ട് ആക്രമണങ്ങളിലെ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്ത പ്രസ്താവനയിൽ പാകിസ്താനോട് ആവശ്യപ്പെട്ടു.
അൽ-ഖ്വയ്ദ, ദാഇഷ്, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നിവയുൾപ്പെടെ യുഎൻ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും യോജിച്ച നടപടി വേണമെന്ന ആഹ്വാനവും ബിഡനും നരേന്ദ്രമോദിയും ആവർത്തിച്ചു. 2008-ലെ രക്തരൂക്ഷിതമായ മുംബൈ ഉപരോധവും പത്താൻകോട്ട് സംഭവങ്ങളും ഉൾപ്പെടെയുള്ള ആക്രമണങ്ങളുടെ കുറ്റവാളികളെ കൊണ്ടുവരണമെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
Discussion about this post