തിരുവനന്തപുരം:മാദ്ധ്യമങ്ങൾക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത സെൻസർഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാദ്ധ്യമപ്രവർത്തകർക്കെതിരെയെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് മാദ്ധ്യമപ്രവർത്തകരുടെ കടമ. അങ്ങനെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ കേസെടുത്താൽ കേരളത്തിൽ സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം എങ്ങനെയാണ് സാധ്യമാകുകയെന്ന് അദ്ദേഹം ചോദിച്ചു.കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് ഇങ്ങനെ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടതായിരുന്നു. സമരം ചെയ്യേണ്ടിവരുന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാറിന് ഹിതകരമല്ലാത്ത വാർത്തകളാണ് വരുന്നതെങ്കിൽ കേസെടുക്കുമെന്ന സ്ഥിതിയാണ്. ‘ഇനിയും കേസെടുക്കും’ എന്ന് ഉത്തരവാദപ്പെട്ട പാർട്ടി നേതാവ് വെല്ലുവിളിക്കുന്നു. സെക്രട്ടേറിയറ്റിലേക്ക് സാധാരണക്കാർക്കും മാദ്ധ്യമപ്രവർത്തകർക്കും പ്രവേശനം നിഷേധിച്ചു. അടച്ചിട്ട കോട്ട പോലെയാക്കി. സഭ ടിവി മാത്രം നിയമസഭയിൽ ചിത്രീകരണം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post