മുഖ്യമന്ത്രി പിണറായി വിജയനും വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനും എതിരെ അതീവ ഗുരുതരമായ അന്വേഷണ റിപ്പോർട്ടുമായി പ്രമുഖ ഓൺലൈൻ മാദ്ധ്യമമായ ദ ലീഡ് എഡിറ്റർ സന്ധ്യ രവിശങ്കർ. രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ടിൽ ശോഭാ സിറ്റിയുമായുള്ള ഫാരിസ് അബൂബക്കറിൻ്റെ അനധികൃത ഭൂമി ഇടപാടുകളെപ്പറ്റിയും അതിൽ പിണറായി വിജയൻ്റെ പങ്കിനെക്കുറിച്ചുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
രാംനാഥ് ഗോയങ്ക അവാർഡ് നേടിയിട്ടുള്ള സന്ധ്യ രവിശങ്കർ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പംക്തികൾ എഴുതുന്ന പത്രപ്രവർത്തകയാണ്.
‘ഒരു മുഖ്യമന്ത്രിയും മറയത്തുള്ള ഒരു കള്ളപ്പണം വെളുപ്പിക്കലുകാരനും ഒരു റിയൽ എസ്റ്റേറ്റ് ഭീമനും’ എന്ന തലക്കെട്ടിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫാരിസ് അബൂബക്കർ കേരളത്തിൽ ഏതാണ്ട് 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയെന്നും ആ ഭൂമി ശോഭാ ഡെവലപ്പേഴ്സിനു മറിച്ചു വിറ്റുവെന്നുമാണ് ഈ റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ഏൺപത്തിയഞ്ച് കടലാസ് കമ്പനികൾ ഉണ്ടാക്കിയാണ് ഫാരിസ് ഈ ഭൂമി ഇടപാടുകൾ നടത്തിയിരിക്കുന്നത്. 12789.98 ലക്ഷം രൂപ ഈ ഭൂമിയിടപാടുകൾക്കായി ഈ കമ്പനികളിലൂടെ മുടക്കിയിട്ടുണ്ട്.
മരട്, വളന്തക്കാട്, കൊടകര, മണക്കുന്നം ഭാഗങ്ങളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി വാങ്ങിയിരിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുമ്പത്തൂർ, താമ്പരം, കർണ്ണാടകത്തിലെ ഹൊസൂർ എന്നിവിടങ്ങളിലും ഭൂമി വാങ്ങിയിട്ടുണ്ട്. നെൽവയലുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള ഈ ഭൂമിയിൽ ഫാരിസിൻ്റെ സ്വാധീനമുപയോഗിച്ച് നിയമങ്ങൾ വളച്ചൊടിക്കുക വഴി നിർമ്മാണ ജോലികൾക്ക് അനുമതി വാങ്ങിയെടുത്തു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതിനു ശേഷം ഈ എൺപത്തഞ്ച് കമ്പനികളും വാങ്ങിക്കൂട്ടിയ ഭൂമിയും ടെക്നോബിൽഡ് എന്ന മറ്റൊരു കമ്പനിക്ക് വിൽക്കുകയാണ് ഉണ്ടായത്. അതോടെ ഈ ആയിരത്തഞ്ഞൂറേക്കർ ഭൂമിയും ടെക്നോബിൽഡ് എന്ന കമ്പനിയുടേതായി. ഈ ഇടപാടുകളിൽ നിന്നുള്ള 552 കോടി രൂപയോളം പോയത് വിദേശത്തേക്കാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക്നോബിൽഡിൻ്റെ ഡയറക്ടർമാർ വ്യത്യസ്തരാണെങ്കിലും ഈ കമ്പനിയുടെ അഡ്രസ്സ് ശോഭാ ബിൽഡേഴ്സിൻ്റെ പഴയ രജിസ്ട്രേഡ് അഡ്രസ്സ് ആണെന്നാണ് കണ്ടെത്തൽ. ടെക്നോബിൽഡിൻ്റെ സബ്സിഡിയറി കമ്പനികളിലെല്ലാം ഒരു ഷെയർ വീതം ഫാരിസ് അബൂബക്കറിനുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സബ്സിഡിയറി കമ്പനികൾ ശോഭാ ഗ്രൂപ്പുമായി ബന്ധപ്പെട്ടതെന്നതിന് 2006ലെ അവരുടെ പ്രോസ്പെക്ടസ് തന്നെ തെളിവാണെന്ന് സന്ധ്യ രവിശങ്കർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ശോഭാ ഗ്രൂപ്പിൻ്റെ ബിനാമികളായി നൂറുകണക്കിന് കടലാസ് കമ്പനികളിലൂടെ ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടിയ ശേഷം ഭരണ സ്വാധീനം ഉപയോഗിച്ച് അവിടങ്ങളിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നു എന്നും നിയമങ്ങൾ വളച്ചൊടിക്കാൻ ഭരണവുമായും പ്രത്യേകിച്ച് പിണറായി വിജയനുമായും ഉള്ള ബന്ധങ്ങൾ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ടിൻ്റെ ചുരുക്കം.
കേരളത്തിൽ പിണറായി വിജയനുമായുള്ള ബന്ധം ആണ് ഉപയോഗിക്കുന്നതെങ്കിൽ കർണ്ണാടകത്തിൽ ഡി കെ ശിവകുമാറിനെയാണ് ഇതിനു വേണ്ടി ഇവർ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്.
മാത്രവുമല്ല ശോഭാ സിറ്റി ചെയർമാനായ പി എൻ സി മേനോൻ ഒരു ഡയറക്ടറായി അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ശോഭ റിനൈസെൻസ് എന്ന കമ്പനിയുടെ മറ്റൊരു ഡയറക്ടറാണ് മധു നമ്പ്യാർ. ഈ മധു നമ്പ്യാരാണ് എ ഐ ക്യാമറ അഴിമതിയിൽ ഉപകരാർ ലഭിച്ചതുമായി ബന്ധപ്പെട്ട് ഈയിടെ വിവാദത്തിലായത്.
വലിയൊരു അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ശേഖരിച്ച സുപ്രധാനമായ തെളിവുകൾ ആണ് ഈ റിപ്പോർട്ടിലുള്ളതെന്നും കേന്ദ്ര ഏജൻസികൾ ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കണം എന്നും സന്ധ്യ രവിശങ്കർ പറഞ്ഞു.
ഗുരുതരമായ തെളിവുകൾ ആണ് പുറത്ത് വന്നിരിക്കുന്നതെന്നും പിണറായി വിജയനും വിശ്വസ്തരായ ഫാരിസ് അബൂബക്കറും ശോഭാ ഡെവലപ്പേഴ്സും ചേർന്ന് നടത്തിയ ഭൂമി തട്ടിപ്പ് അന്വേഷിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ വിവരങ്ങൾക്കായി ഒരു കേന്ദ്ര അന്വേഷണ ഏജൻസി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയ തെളിവുകൾ അവർക്ക് കൈമാറുമെന്നും സന്ധ്യ രവിശങ്കർ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
Discussion about this post