കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കാലിന് പരിക്ക്. ഇന്നലെ മമത സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തിരമായി താഴെയിറക്കേണ്ടിവന്നിരുന്നു. ഇതേ തുടർന്നാണ് കാലിന് പരിക്കേറ്റത് എന്നാണ് റിപ്പോർട്ടുകൾ.
ഇടത് കാലിലെ ലിഗ്മെന്റിലാണ് പരിക്കുള്ളത്. ഇതിന് പുറമേ ഇടുപ്പെല്ലിലും പരിക്കുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ബാനർജി ചികിത്സയിൽ ഉള്ളത്. കുറച്ച് ദിവസത്തേക്ക് മുഖ്യമന്ത്രിയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. എംആർഐ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് മുഖ്യമന്ത്രിയെ വിധേയയാക്കി.
ഇന്നലെ സിലിഗുരിയിൽവച്ചായിരുന്നു മമത സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കേണ്ട സാഹചര്യം ഉണ്ടായത്. ഉച്ചയ്ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു മമത ഹെലികോപ്റ്ററിൽ സൈനിക കേന്ദ്രത്തിൽ നിന്നും യാത്ര തിരിച്ചത്. ആ സമയം പ്രദേശത്ത് ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് പറന്നുയർന്നതിന് പിന്നാലെ അടിയന്തിരമായി ഹെലികോപ്റ്റർ താഴെയിറക്കുകയായിരുന്നു. ഇതിന് ശേഷം ബാഗദോഗ്ര വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിൽ മമത കൊൽക്കത്തയിലേക്ക് തിരിച്ചു.
Discussion about this post