കോട്ടയം: പാലാ പോലീസ് സ്‌റ്റേഷനിൽ ചെറുപ്പക്കാർ ഏൽപ്പിച്ച ബീഗിൾ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ ഉടമയ്‌ക്കൊപ്പം വിട്ടു. ചേർപ്പുങ്കൽ സ്വദേശിയായ അരുണാണ് സ്റ്റേഷനിൽ എത്തി നായ്ക്കുട്ടിയെ കൊണ്ട് പോയത്. ഉടമ എത്തിയില്ലെങ്കിൽ ബീഗിളിനെ ശ്വാനസേനയിൽ ചേർക്കാനായിരുന്നു പോലീസിന്റെ തീരുമാനം.
ഇന്നലെയാണ് അരുണെത്തി ബീഗിളിനെ കൂട്ടിക്കൊണ്ട് പോയത്. ബീഗിളിനെ വാങ്ങാൻ തെളിവുകളുമായായിരുന്നു അരുൺ എത്തിയത്. ഇത് പരിശോധിച്ച പോലീസിന് അരുണാണ് യഥാർത്ഥ ഉടമയെന്ന് വ്യക്തമായി. ഇതോടെയാണ് ബീഗിളിനെ കൈമാറിയത്.
നേരത്തെ നായക്കുട്ടിയെ അന്വേഷിച്ച് നിരവധിപേർ സ്റ്റേഷനിൽ വിളിക്കുകയും നേരിട്ട് എത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പാലാ ടൗണിൽ അലഞ്ഞു തിരിഞ്ഞിരുന്ന ബീഗിളിനെ രണ്ട് ചെറുപ്പക്കാർ ചേർന്ന് പാലാ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. ഇതിന് പിന്നാലെ ഉടമയ്ക്ക് വേണ്ടി പോലീസ് അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം കാത്തിരുന്നിട്ടും ബീഗിളിനെ തേടി ആരും എത്തിയില്ല. ഇതിന് പിന്നാലെ ഉടമ രണ്ട് ദിവസത്തിനുള്ളിൽ എത്തണമെന്നും അല്ലാത്ത പക്ഷം നായ്ക്കുട്ടിയെ ശ്വാനസേനയിൽ ചേർക്കുമെന്നും അറിയിച്ച് രണ്ടാമത്തെ അറിയിപ്പ് നൽകുകയായിരുന്നു. ഇത് കണ്ടാണ് തെളിവുകളുമായി അരുൺ എത്തിയത്.
Discussion about this post