കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിനുളളിൽ മതവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. നാളെ ഓപ്പറേഷൻ നടക്കുമ്പോൾ നമസ്‌കാരമാണ് എന്നിൽ നിർബന്ധിതമായിട്ടുള്ള മതശാസന അത് കഴിഞ്ഞിട്ട് മതി ഓപ്പറേഷൻ എന്ന ആവശ്യം കടന്നു വരുമെന്ന് ഫേസ്ബുക്ക് പ്രതികരണത്തിൽ രാമസിംഹൻ അബൂബക്കർ കുറിച്ചു.
ക്രിസ്ത്യാനികളെയും യഹൂദരേയും ബിംബാരാധകരെയും സുഹൃത്താക്കരുതെന്ന് മതം പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത്തരക്കാരുടെ ഓപ്പറേഷനിൽ പങ്കെടുക്കുന്നത് മത വിരുദ്ധമാണെന്ന് അധികം വൈകാതെ പറയും. ഏറ്റവും ശ്രദ്ധയും സമർപ്പണവും വേണ്ടിടത്ത് പോലും മതം കലർത്തുമ്പോൾ ഒരു പ്രാർത്ഥനയെ ഉള്ളൂ ഭഗവാനെ… ഇത്തരക്കാർക്ക് മുൻപിൽ കീറി മുറിക്കപ്പെടാൻ ഇടയാക്കരുതേയെന്നും രാമസിംഹൻ പറയുന്നു.
മതം വോട്ടു ചെയ്തു ജയിപ്പിക്കുന്നവർ മതത്തിന്റെ ചട്ടുകമാവും, അവരുടെ കുട്ടികൾക്കായി പഠന സമയം വഴിമാറും, അവർക്കായി അവധി ഇരട്ടിക്കും, അവർക്കായി യൂണിഫോം വഴിമാറും, സകലതും വഴിമാറും.. അവരുടെ വിശ്വാസപ്രമാണങ്ങൾ നീളം കൂടിയ കോളാമ്പിയിലൂടെ നിന്റെ പൂജാമുറിയുടെ ചുമരും തുളച്ചു അകത്തുവരും, നിന്റെ കുരിശുവരയെ ശല്യപ്പെടുത്തും.. വരൂ ഞങ്ങളുടെ ദൈവം മാത്രമാണ് സത്യം… ആ സത്യത്തിലേക്ക് വരൂ….
ഒരു രാജ്യം, രാജ്യത്തിന്റെ നിയമം ഏതായാലും ചിലരുടെ നിയമം മതനിയമം മാത്രമാണ്…
അർഹതയുള്ളതിന്റെ അംശം പോലും കിട്ടാതെ ഡോക്ടറാവാനോ, എഞ്ചിനീയർ ആവാനോ മതം സഹായിക്കാത്ത ഒരു വലിയ സമൂഹത്തിന്റെ ഹൃദയമിടിപ്പ് പോലും ഇന്ന് തങ്ങളുടെ നികുതി പകുത്തു വാങ്ങി ഉന്നതിയിലെത്തിയ മതാവകാശത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുന്നു, വേറെന്ത് മാർഗ്ഗം. നിന്റെ വോട്ടിനു വിലയുണ്ടാവുമ്പോഴേ അവർ നിങ്ങളുടെ ശബ്ദം കേൾക്കൂ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് വിദ്യാർത്ഥികളാണ് ഓപ്പറേഷൻ തിയറ്ററിൽ ശിരസ് മറയ്ക്കാൻ അനുവദിക്കണമെന്നും മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യത്തിലും ഹിജാബ് നിർബന്ധമാണെന്നും കത്ത് നൽകിയത്. കൈകൾ പൂർണമായി മറയ്ക്കാവുന്ന വസ്ത്രങ്ങൾ അനുവദിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
Discussion about this post