ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് (എഎസ്‌ഐ) മോസ്‌കോയിൽ സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
‘ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളും, ഏറ്റവും വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വർഷങ്ങൾക്ക് മുമ്പ് ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം ആരംഭിച്ചു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ അത് ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് സൃഷ്ടിച്ചത് ഞങ്ങളല്ല, നമ്മുടെ സുഹൃത്തുക്കളാണ്. എന്നാൽ അത് ഒരിക്കലും മറ്റ് പ്രവർത്തനങ്ങൾക്ക് തടസ്സമാവില്ല”റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
തദ്ദേശീയമായി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും പുടിൻ പറഞ്ഞു. ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നതിലും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലും മികച്ച മാതൃക സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ കഴിവിനെയും അദ്ദേഹം അഭിനന്ദിച്ചു.
റഷ്യയെക്കുറിച്ച് അനുദിനവും ആഗോള തലത്തിലും നുണകൾ പ്രചരിക്കുന്നുണ്ട്. റഷ്യ-ഇന്ത്യ ബന്ധം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. റഷ്യ ഇന്ത്യയെ മാതൃകയാക്കണം എന്നാണ് പുടിൻ നിർദ്ദേശിച്ചത്. റഷ്യൻ ഉൽപ്പന്നങ്ങൾ കൂടുതൽ പ്രവർത്തനക്ഷമവും, ആധുനിക സൗകര്യമുള്ളതുമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. വ്യാവസായത്തിന്റെ ഒരു പ്രധാന ഉറവിടമായി റഷ്യ മാറണം അദ്ദേഹം പറഞ്ഞു.
Discussion about this post