ന്യൂ മെക്‌സികോ : ബഹിരാകാശത്തേക്ക് വിനോദയാത്ര പുറപ്പെട്ട് ആദ്യ സംഘം. യുഎസ് ബഹിരാകാശ കമ്പനിയായ വെർജിൻ ഗലാക്റ്റിക്കാണ് വാണിജ്യാടിസ്ഥാനത്തിൽ ആളുകൾക്ക് ബഹിരാകാശത്തേക്ക് വിനോദയാത്ര ഒരുക്കിയത്. സഞ്ചാരികളും ജീവനക്കാരുമായി ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നിന്ന് പറന്നുയർന്ന വിഎസ്എസ് യൂണിറ്റി ക്രാഫ്റ്റ് പ്രാദേശിക സമയം 9.30 ഓടെ ബഹിരാകാശത്ത് എത്തി.
ഇറ്റാലിയൻ വ്യോമസേനയിലെ കേണൽ വാൾട്ടർ വില്ലാഡെ, ലെഫ്റ്റനന്റ് കേണൽ ആഞ്ചലോ ലാൻഡോൾഫി, ഇറ്റലി നാഷണൽ റിസർച്ച് കൗൺസിലിലെ പാന്റലിയോൺ കാർലൂച്ചി, വെർജിൻ ഗാലക്റ്റിക്സിലെ കോളിൻ ബെന്നറ്റ് എന്നിവരും വിമാനത്തിലെ രണ്ട് പൈലറ്റുമാരുമാണ് ബഹിരാകാശത്തേക്ക് പോയത്. റിച്ചാർഡ് ബ്രാൻസന്റെ നേതൃത്വത്തിൽ ആദ്യയാത്ര നടത്തി 2 വർഷം തികയുമ്പോഴാണ് ഇവർ യാത്ര നടത്തുന്നത്.
52.9 മൈൽ (85.1 കിലോമീറ്റർ) ഉയരത്തിൽ വെച്ച് ഇറ്റാലിയൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥർ തങ്ങളുടെ രാജ്യത്തിന്റെ പതാക ഉയർത്തി. നാസയും യുഎസ് വ്യോമസേനയും അമ്പത് മൈലാണ് ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കുന്നത്. എന്നാൽ കർമൻ ലൈൻ എന്നറിയപ്പെടുന്ന അന്തരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തി 62 മൈൽ ഉയരത്തിലാണ്.
സൂപ്പർസോണിക് റോക്കറ്റ് വേഗം, മൈക്രോ ഗ്രാവിറ്റി, ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങിയ ആസ്വദിക്കാൻ 4.5 ലക്ഷം ഡോളർ (3.7 കോടി രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഇതിനകം 800 പേർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.
Discussion about this post