ന്യൂയോർക്ക്: സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ ഭീകരർ തീയിട്ട സംഭവത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഇത്തരം പ്രവൃത്തികൾ അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ക്രിമിനൽ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. രാജ്യത്ത് നയതന്ത്ര സംവിധാനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ക്രിമിനൽ കുറ്റമാണ്. അതിനാൽ കർശന നടപടിയുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ഇന്ത്യൻ കോൺസുലേറ്റിന് ഖാലിസ്ഥാൻ ഭീകരർ തീയിട്ടത്. സംഭവം അറിഞ്ഞയുടൻ തന്നെ ഫയർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും അഗ്നിശമന സേന അംഗങ്ങൾ എത്തീ തീ അണയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങൾ കോൺസുലേറ്റിൽ ഉണ്ടായില്ല. സംഭവ ശേഷം കോൺസുലേറ്റ് കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഖാലിസ്ഥാൻ ഭീകരർ തന്നെ പുറത്ത് വിട്ടിരുന്നു. ഇതിന്റെ ആധികാരികത ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post