ലക്‌നൗ: വിവാഹ വേദിയിൽ പാട്ടും നൃത്തവും സംഘടിപ്പിച്ചതിനെ തുടർന്ന് നിക്കാഹ് നടത്തിക്കൊടുക്കാൻ വിസമ്മതിച്ച് ഖാസി. ഉത്തർപ്രദേശിലെ ബഹ്‌റെയ്ച്ച് ജില്ലയിൽ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജൂലൈ രണ്ടിന് ആയിരുന്നു വിവാഹം. വരന്റെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് ഡിജെ ഉൾപ്പെടെ വരന്റെ വീട്ടുകാർ സംഘടിപ്പിച്ചിരുന്നു. വിവാഹത്തിന് ഖാസി എത്തിയപ്പോൾ ബന്ധുക്കൾ വേദിയിൽ നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഇതോടെ നിക്കാഹിന് നേതൃത്വം നൽകില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം തിരികെ മടങ്ങി.
ഇതോടെ പ്രതിസന്ധിയിലായ വരന്റെ ബന്ധുക്കൾ ഖാസിയെ അനുനയിപ്പിക്കുകയായിരുന്നു. നൃത്തവും ഡിജെയുമെല്ലാം നിർത്തിയ ശേഷമാണ് ഖാസി നിക്കാഹിന് നേതൃത്വം നൽകിയത്. വിവാഹ വേദിയിൽ നൃത്തമോ ഡിജെയോ സംഘടിപ്പിച്ചാൽ 5,021 രൂപ പിഴ ഈടാക്കുമെന്നും ഖാസിമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










