കൊച്ചി: അന്തരിച്ച അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമ്മകളിൽ നടൻ മോഹൻലാൽ. ഏറെ വേദന നിറഞ്ഞ ദിവസമാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞു. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിന്റെ വിരൽസ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്ന് മോഹൽലാൽ കുറിച്ചു.
വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കൽ മിംസ് ആശുപത്രിയിൽ രാത്രി 12.21 നാണ് മരണം ആർട്ടിസ്റ്റ് നമ്പൂതിരി മരിച്ചത്. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്.ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടത്തും. വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിലാണ് സംസ്‌കാരം.
1925 സെപ്തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം. മദ്രാസ് ഫൈൻ ആർട്‌സ് കോളജിൽ നിന്നും ചിത്രകല പഠിച്ച ആർട്ടിസ്റ്റ് നമ്പൂതിരി രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാർജിച്ചുതകഴി, എംടി. ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങൾ വരച്ചു. എംടിയുടെ രചനകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. ചിത്രകലയെ കൂടാതെ ശില്പകലയിലും വിദഗ്ധനായിരുന്നു.
അരവിന്ദൻറെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു.രാജാ രവിവർമ്മാ പുരസ്‌കാരം നേടിയ ആർട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
Discussion about this post