കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബ്യൂട്ടി സലൂണുകൾക്ക് നിരോധനമേർപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി താലിബാൻ. സലൂണുകൾ ഇസ്ലാമിന് വിരുദ്ധമാണെന്നും പുരുഷന്മാർക്ക് അധിക ചിലവുണ്ടാക്കുന്നുവെന്നും താലിബാൻ പറയുന്നു. സ്ത്രീകൾ ബ്യൂട്ടി സലൂണുകളുടെ സേവനം തേടുന്നത് വിവാഹ ആഘോഷങ്ങളിൽ വരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും അധികച്ചിലവ് ആണെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും താലിബാൻ ചൂണ്ടിക്കാട്ടി.
ഇസ്ലാമിന് വിരുദ്ധമായ സേവനങ്ങളാണ് സലൂണിൽ നിന്നും നൽകുന്നത്. പുരികം ഭംഗിയാക്കുന്നത് മറ്റുള്ളവരുടെ മുടി വിഗ്ഗായി ഉപയോഗിക്കുന്നത് പ്രാർത്ഥനയുടെ പൂർണതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ള മേക്കപ്പ് എന്നിവ അംഗീകരിക്കാനാവില്ലെന്ന് താലിബാൻ വക്താക്കളിലൊരാളായ സാദിഖ് അകിഫ് മഹജർ കുറ്റപ്പെടുത്തി. സ്ത്രീകളുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും വിവാഹത്തിന് മുമ്പുള്ള സലൂൺ സന്ദർശനം സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കുന്നത് തടയിടുകയാണ് ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിരോധിക്കുകയും പൊതു ഇടങ്ങളിൽ നിന്നും മിക്ക തൊഴിൽ അവസരങ്ങളിൽ നിന്നും അവരെ തടയുകയും ചെയ്തതിനെ പിന്നാലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ അഫ്ഗാൻ ചെലുത്തിയ ഏറ്റവും പുതിയ നിയന്ത്രണമാണിത്. അഫ്ഗാനിസ്ഥാനിൽ നിരവധി സ്ത്രീകൾക്കാണ് സലൂൾ നിരോധിച്ചതിലൂടെ തൊഴിൽ നഷ്ടമായിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിത പുരോഗതിക്ക് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചതായി താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ നിയന്ത്രണം.
Discussion about this post