വാഷിംഗ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സി.ഇ.ഒ ആരാണ്. സുന്ദർ പിച്ചെ, സത്യ നാദെല്ല, ടിം കുക്ക് എന്നിങ്ങനെയൊക്കെയാകും ഉത്തരങ്ങൾ. പക്ഷേ ഇവരാരുമല്ല ഏറ്റവുമധികം ശമ്പളം വാങ്ങുന്നത്. ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ ഉടമസ്ഥനായ ഇലോൺ മസ്‌കാണ് ലോകത്തിലെ കമ്പനികളിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന കാര്യത്തിൽ ഒന്നാം സ്ഥാനത്ത്.
ലോകത്തെ ഏതൊരു കമ്പനിയുടെയും സിഇഒയേക്കാൾ കൂടുതൽ ശമ്പളമാണ് അദ്ദേഹത്തിന് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 23.5 ബില്യൺ ഡോളർ അതായത് 1.82 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് 2022ൽ ശമ്പളമായി ലഭിച്ചത്. ലോകത്തിലെ മുൻനിര കമ്പനു മേധാവികളായി സുന്ദർ പിച്ചൈ, സത്യ നാദെല്ല, ടിം കുക്ക്, എൻ ചന്ദ്രശേഖരൻ എന്നിവരേക്കാൾ വളരെ കൂടുതലാണ് ഇലോൺ മസ്‌കിന്റെ ശമ്പളം.
അമേരിക്കൻ ടെക്‌നോളജി കമ്പനിയായ എക്‌സ് കോർപ്പറേഷനും ഇലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലാണ്. ട്വിറ്ററിന്റെ പിൻഗാമിയായി 2023-ൽ ഇത് സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് ഹോൾഡിങ്സ് കോർപ്പറേഷന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഇത്.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഒ ആപ്പിളിന്റെ ടിം കുക്കാണ്. 2021ൽ 77.05 ദശലക്ഷം ഡോളർ അതായത് ഏകദേശം 6,000 കോടി രൂപയാണ് അദ്ദേഹത്തിന് ശമ്പളമായി ലഭിച്ചത്. 507 മില്യൺ ഡോളറുമായി എൻവിഐഡിഐഎ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങാണ് മൂന്നാമത്. നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ് നാലാമതുമാണ്. ഈ പട്ടികയുടെ പ്രത്യേകതയെന്തെന്നാൽ അതിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സിഇഒമാരും സാങ്കേതികവിദ്യയുമായോ ജൈവ സാങ്കേതികവിദ്യയുമായോ ബന്ധപ്പെട്ട കമ്പനികളിൽ നിന്നുള്ളവരാണ് എന്നതാണ്.
ഫോർബ്‌സിന്റെ കണക്കനുസരിച്ച്, 247.2 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്‌ക്കാണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ.












