1937-ൽ ഇന്ത്യയിൽ മുസ്ലിം വ്യക്തി നിയമം പാസാക്കിയതിനുശേഷമാണ് മുസ്‌ലിം ലീഗ് ഒരു മുസ്ലീം ബഹുജന പാർട്ടിയായി ഉയർന്നുവന്നത് . അതുവരെ ഗാന്ധിയുടെ നേതൃത്വത്തിൽ വെല്ലുവിളികളില്ലാതിരുന്ന കോൺഗ്രസിനെ വെല്ലുവിളിക്കുന്നതായിരുന്നു ലീഗിന്റെ ആ വളർച്ച. അതുവരെ ഇന്ത്യൻ ജനതയുടെ മേൽ സമ്പൂർണ അധികാരം കോൺഗ്രസിനായിരുന്നു എന്ന് പറയാം. കോൺഗ്രസിന്റെ സ്വാധീനം ഇല്ലാതാക്കുന്നതും ഇസ്ലാമിന്റെ മതപരവും സാമുദായികവുമായ വികാരങ്ങളുടെ ശക്തിയെ ഉണർത്തുന്നതും ആയിരുന്നു 1937-ലെ മുസ്ലിം വ്യക്തി നിയമം. കോൺഗ്രസിൽ നിന്ന് മുസ്ലീങ്ങളെ വൻതോതിൽ അകറ്റാൻ ഈ നിയമം സഹായിച്ചു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒത്തു ചേർന്നുള്ള ഒരു ഫെഡറൽ ഗവൺമെന്റിനെ കുറിച്ച് അതുവരെ ചിന്തിച്ചിരുന്ന മുസ്ലിം ലീഗിനെ പോലും പെട്ടെന്ന് വിഭജനം ആവശ്യപ്പെടുന്ന തരത്തിലേക്ക് മാറ്റാൻ ഈ നിയമത്തിന് കഴിഞ്ഞു. 1937 ഒക്ടോബറിലാണ് മുസ്ലിം വ്യക്തി നിയമം പാസാക്കിയത്. തുടർന്ന് വെറും രണ്ടര വർഷത്തിനുള്ളിൽ, 1940 മാർച്ചിൽ ജിന്ന ലാഹോർ വിഭജന പ്രമേയം പാസാക്കി.
1937 ലെ നിയമത്തോടുള്ള പ്രതികരണമെന്ന നിലയിൽ ആർട്ടിക്കിൾ 44
ഹിന്ദു-മുസ്ലിം ബന്ധങ്ങളെയും ഒടുവിൽ ഇന്ത്യയെയും വിഭജിക്കുന്നതിന് കാരണമായത് 1937ലെ മുസ്ലിം വ്യക്തി നിയമം ആണെന്ന് പറയാം. സ്വാതന്ത്ര്യത്തിനുശേഷമുള്ള 1937-ലെ മുസ്ലിം വ്യക്തി നിയമത്തിന്റെ തുടർച്ച ഹിന്ദു-മുസ്ലിം ബന്ധങ്ങളെ വലിയ വിള്ളലിലേക്ക് നയിച്ചു . ആ വിള്ളൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഏകീകൃത സിവിൽ കോഡ് . യുസിസി വിഭജനം നടത്തും എന്നുള്ള കോൺഗ്രസിന്റെ ആരോപണത്തോടുള്ള ബിജെപിയുടെ പ്രതികരണം “ഭരണഘടന നോക്കൂ, അത് യുസിസി പാസാക്കാൻ പറയുന്നു” എന്നാണ്. 1937 ലെ നിയമം മൂലമുണ്ടായ ഹിന്ദു മുസ്ലിം ബന്ധങ്ങളിലെ വിള്ളലുകൾ വെച്ച് യുസിസിയുടെ ഗൗരവം കണക്കിലെടുത്താൽ ഇതൊരു മോശം പ്രതികരണമാണെന്ന് പറയാം. ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ബിജെപി വക്താക്കളുടെ ധാരണ അതിന്റെ ചരിത്രപരമായ ഉത്ഭവത്തിലേക്ക് പോകുന്നില്ല എന്നാണ് തോന്നുന്നത്.
ഏറ്റവും പ്രധാനമായ ചോദ്യം ബിജെപി വക്താക്കൾ ഈ വിഷയത്തിൽ ചോദിക്കുന്നതായി കണ്ടില്ല – എന്തിനാണ് ഭരണഘടനയുടെ സ്ഥാപക പിതാക്കന്മാർ ഇന്ത്യക്ക് ഒരു ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത ഉണ്ട് എന്നതിനെക്കുറിച്ച് നീണ്ട ചർച്ചകളിൽ ഏർപ്പെട്ടത് ? അത് പാർലമെന്റിന്റെ നിയമനിർമ്മാണ അധികാരത്തിനുള്ളിൽ തന്നെയായിരുന്നു. 1937-ലെ മുസ്ലിം വ്യക്തി നിയമം നിലനിൽക്കില്ലായിരുന്നുവെങ്കിൽ , ഭരണഘടനാ അസംബ്ലി യുസിസിയിൽ സമയം കളയുമായിരുന്നില്ല. ഏകീകൃത സിവിൽ കോഡ് എന്ന ചിന്ത തന്നെ 1937 ലെ മുസ്ലിം വ്യക്തി നിയമം അഥവാ ശരിയത്ത് നിയമം എടുത്തുമാറ്റി ഇന്ത്യയെ ഒരൊറ്റ നിയമത്തിൻ കീഴിൽ അഥവാ പഴയപടിയാക്കുക എന്നതായിരുന്നുവെന്ന് ഇന്ത്യയിലെ ചരിത്രത്തെ ആഴത്തിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും മനസ്സിലാക്കാവുന്നതാണ്.
ഏകീകൃത സിവിൽ കോഡ് പാസാക്കണോ പാസാകാതിരിക്കണോ എന്നത് പിന്നീട് നിയമനിർമ്മാതാക്കളുടെ രാഷ്ട്രീയ വിവേചനാധികാരത്തിന് വിടാൻ സ്ഥാപകർ ആഗ്രഹിച്ചില്ല, മറിച്ച് അത് അവരുടെ ഭരണഘടനാപരമായ കടമയാക്കി. എന്നാൽ ആ കടമ നിറവേറ്റാതെ 70 വർഷം രാജ്യം ഭരിച്ചവരെയാണ് ഈ വിഷയത്തിൽ ബിജെപി കുറ്റപ്പെടുത്തേണ്ടത്.
മുസ്ലീം ലീഗിനോടുള്ള അംബേദ്കറുടെ വെല്ലുവിളി
ഭരണഘടനാ നിർമ്മാണ സഭയിൽ ഏകീകൃത സിവിൽ കോഡിന് വേണ്ടി പോരാടിയ വ്യക്തി ഡോ ബി ആർ അംബേദ്കർ ആയിരുന്നു. ഭരണഘടനാ നിർമ്മാണ സഭയിൽ പൊതു സിവിൽ കോഡിന് എതിരെ വാദിച്ച ലീഗ് അംഗങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 1935 വരെ വടക്ക്-പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ ശരിയ നിയമമല്ല, ഹിന്ദു നിയമമാണ് പിന്തുടർന്നിരുന്നതെന്ന് അംബേദ്കർ അവരെ ഓർമിപ്പിച്ചു. 1937 വരെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും യുണൈറ്റഡ് പ്രവിശ്യകളിലും സെൻട്രൽ പ്രവിശ്യകളിലും ബോംബെയിലും മുസ്ലീങ്ങൾ പിന്തുടർച്ചയുടെ കാര്യങ്ങളിൽ ഹിന്ദു നിയമങ്ങൾ പാലിച്ചിരുന്നില്ല എന്ന് നിഷേധിക്കാനാകുമോ എന്ന് അദ്ദേഹം അവരെ വെല്ലുവിളിച്ചു. വടക്കേ മലബാറിലെ മുസ്‌ലിംകൾ അന്നുവരെ ഹിന്ദു മരുമക്കത്തായ (മാതൃപരമ്പര) നിയമം പിന്തുടരുന്നവരായിരുന്നുവെന്നും അംബേദ്കർ പറഞ്ഞു.
1937 ഒക്‌ടോബർ വരെ ഹിന്ദു-മുസ്‌ലിം സമൂഹത്തിന്റെ പൊതു സിവിൽ നിയമ അടിത്തറ
1937 ൽ മുസ്ലിം വ്യക്തിനിയമം പാസാക്കുന്നത് വരെ കേരളം മുതൽ യുപി വരെ, ബംഗാൾ മുതൽ വടക്ക്-പടിഞ്ഞാറൻ പ്രവിശ്യ വരെ, അത് ഹിന്ദു ഭരിക്കുന്ന അജ്മീർ-മേർവാരയായാലും മുസ്‌ലിം ഭരിക്കുന്ന അവാദായാലും (അയോധ്യ), അനന്തരാവകാശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ അല്ലെങ്കിൽ വിൽപത്രം എന്നിവ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെയായിരുന്നു . കേരളത്തിൽ മാപ്പിള മുസ്‌ളിങ്ങൾക്കിടയിൽ ശരിയത്തിനേക്കാൾ പ്രാദേശിക ഹിന്ദു നിയമമായ മരുമക്കത്തായം നിലനിന്നിരുന്നു. കേരളത്തിലെ മലബാറിലെ തറവാടിന്റെ പിന്തുടർച്ചയിൽ, പ്രാദേശിക ആചാരങ്ങൾ പിന്തുടരുന്ന മുസ്ലീം കുടുംബങ്ങളിൽ, ശരിയത്ത് ബാധകമായിരുന്നില്ല.
ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലും ശരിയത്തിനെക്കാൾ പ്രാദേശിക ഹിന്ദു ആചാരങ്ങൾ ആയിരുന്നു നിലനിന്നിരുന്നത് . ഇന്നത്തെ പാകിസ്ഥാന്റെ ഹൃദയമായ പഞ്ചാബിൽ, വിധവകൾക്ക് സ്വത്ത് അനുവദിക്കുന്ന ഹൈന്ദവ ആചാരം നിലനിന്നിരുന്നു. ശരീഅത്ത് വിവാഹമോചിതയായ ഭാര്യക്ക് മൂന്ന് മാസത്തേക്ക് മാത്രം ജീവനാംശം നൽകുന്ന സ്ഥാനത്തായിരുന്നു ഇത്. ഔധിൽ (അയോധ്യ) – 1856 വരെ മുസ്ലീം ഭരിച്ചിരുന്ന പ്രവിശ്യയിൽ പോലും വിധവകൾക്ക് സ്വന്തം ഇഷ്ടപ്രകാരം പുനർവിവാഹം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു. കോടതികൾ പോലും അംഗീകരിച്ച ദത്തെടുക്കൽ , വിൽപ്പത്രം തയ്യാറാക്കൽ എന്നിവയും നിലനിന്നിരുന്നു.
അക്കാലത്ത് മുസ്ലീം ഭരണാധികാരികൾ പാസാക്കിയ ഔധ് എസ്റ്റേറ്റ് നിയമം ശരിയത്തിന്റെ പ്രയോഗത്തിൽ നിന്ന് മുസ്ലീങ്ങളെ വ്യക്തമായി ഒഴിവാക്കിയിരുന്നു . കിഴക്കൻ പഞ്ചാബിലും അയോധ്യയിലും അജ്മീർ-മേർവാരയിലും ഇത് സമാനമായിരുന്നു. മധ്യപ്രദേശിലും ശരിയത്തിന് വിരുദ്ധമായ പ്രാദേശിക ആചാരങ്ങൾ നിലനിന്നിരുന്നു. മലേർകോട്‌ല സംസ്ഥാനത്തിലെ കാംബോജികൾ പ്രധാനമായും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ, അനന്തരാവകാശത്തിന്റെ കാര്യങ്ങളിൽ ശരീഅത്തല്ല, പ്രാദേശിക ആചാരപ്രകാരമായിരുന്നു പിന്തുടർന്നിരുന്നത്. ഈ സമയത്ത് തന്നെയായിരുന്നു കച്ചി മേമൻമാരെയും ഖോജകളെയും പോലെ വലിയൊരു വിഭാഗം ആളുകൾ ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തത്. 1937-ലെ ശരിയത്ത് നിയമം ഉണ്ടായിരുന്നിട്ടും, 1980 ജൂലൈ 1 വരെ കൂച്ച് ബെഹാറിലെ മുസ്ലീങ്ങൾ ഹിന്ദു നിയമപ്രകാരം മാത്രമേ ഭരിച്ചിരുന്നുള്ളൂ. ആ തീയതി മുതൽ മാത്രമാണ് പശ്ചിമ ബംഗാൾ സർക്കാർ ശരിയത്ത് നിയമപ്രയോഗം ആരംഭിക്കുന്നതായി അറിയിച്ചത്.
ഇനിയും 1937 ലെ മുസ്ലിം വ്യക്തി നിയമം അഥവാ ശരിയത്ത് നിയമം അതുവരെ ഇന്ത്യയിൽ നിലനിന്നിരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം ഇല്ലാതാക്കാനുള്ളതായിരുന്നു എന്ന് ഇനി ആർക്കെങ്കിലും നിഷേധിക്കാൻ ആകുമോ ?
സാമ്പത്തിക ഏകീകരണം, സാമൂഹിക വൈവിധ്യം
ഇസ്‌ലാമിക ശരീഅത്ത് രണ്ട് വിശാലമായ വശങ്ങൾ ഉൾക്കൊള്ളുന്നു. ഒന്ന്, മതപരവും സാംസ്കാരികവുമായ ഭാഗം; രണ്ട്, സാമ്പത്തിക ഭാഗം. വിവാഹം, വിവാഹമോചനം, മറ്റ് സാംസ്കാരിക സാമൂഹിക വശങ്ങൾ എന്നിവ ഉൾപ്പെടുന്ന ശരീഅത്ത് 1937-ന് മുമ്പുതന്നെ മതം മാറിയ മുസ്ലീങ്ങൾ പിന്തുടർന്നിരുന്നു. അതിനാൽ, മതം മാറിയവരെ അവരുടെ സ്വന്തം മതനിയമങ്ങൾ പാലിക്കാൻ പ്രാപ്തരാക്കുന്ന സാംസ്കാരിക വൈവിധ്യം 1937-ന് മുമ്പുതന്നെ നിലനിന്നിരുന്നു. എന്നാൽ രണ്ടാം ഭാഗമായ സാമ്പത്തിക ഭാഗം സ്വത്തവകാശങ്ങളും അനന്തരാവകാശ നിയമങ്ങളും ഉൾക്കൊള്ളുന്നു. മതപരിവർത്തനം ചെയ്യപ്പെട്ട മുസ്ലീങ്ങളെ അവരുടെ പൂർവ്വിക ഹിന്ദു സമൂഹവുമായി യോജിച്ചു കഴിയുന്നതിനു സഹായിച്ചിരുന്നത് ഇരു കൂട്ടരും പിന്തുടർന്നിരുന്ന പൊതു നിയമങ്ങൾ ആയിരുന്നു. എന്നാൽ 1937-ലെ മുസ്ലിം വ്യക്തി നിയമത്തിന്റെ പിന്നിലെ ആശയം മുസ്ലീങ്ങൾക്ക് ഔപചാരികവും സാമുദായികവും മതപരവുമായ ഒരു പ്രത്യേക ഐഡന്റിറ്റി നൽകി. സ്വത്തിന്റെയും സ്വത്തവകാശത്തിന്റെയും പൊതുവായ നിയമങ്ങളിൽ പോലും അവർ വ്യത്യസ്തരായി.
1937 ലെ നിയമം സഹോദരങ്ങളെ ശത്രുക്കളാക്കി
ഇസ്മായിലിസ് എന്നറിയപ്പെടുന്ന ഖോജ മുസ്ലീം സമുദായത്തിൽ പെട്ടയാളായിരുന്നു ജിന്ന. ആരായിരുന്നു ഖോജകൾ? ദശാവതാരത്തിൽ, കൃഷ്ണൻ വരെയുള്ള ഒമ്പത് അവതാരങ്ങൾ ഖോജ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും ഇടയിൽ സാധാരണമായിരുന്നു. പത്താമത്തെ അവതാർ മാത്രമാണ് വ്യത്യസ്തമായത്. ഖോജകളുടെ പത്താമത്തെ അവതാരം മുഹമ്മദ് നബിയുടെ മരുമകൻ അലി ആയിരുന്നു. The Aga Khan Case: Religion and Identity in Colonial India [p55] Purohit, Teena (2001) മുംബൈ ഹൈക്കോടതിയിലെ പ്രസിദ്ധമായ ആഗാ ഖാൻ പിന്തുടർച്ച കേസ് [1866] ഉദ്ധരിച്ച് ആ വസ്തുത സ്ഥിരീകരിക്കുന്നു. ദശാവതാരത്തിൽ, ഖോജകളുടെ സ്ഥാപകനും പ്രവാചകന്റെ മരുമകനായ അലിയുടെ പിൻഗാമിയുമായ പിർ സദ്‌റുദ്ദീന്റെ കൃതിയാണ് ഗിനാൻസ് എന്നറിയപ്പെടുന്ന ഇസ്മാഈലി ഭക്തിഗാനങ്ങളുടെ ഒരു ഭാഗം. അലി പിർ സദ്‌റുദ്ദീനിലൂടെ പ്രവാചകനുമായുള്ള ആഗാഖാന്റെ മുൻ ബന്ധമായി ഇത് ഉദ്ധരിക്കപ്പെട്ടു. ഖോജകൾ മതം മാറിയത് വ്യക്തികളായല്ല, മറിച്ച് ഒരു സമൂഹമായിട്ടായിരുന്നു, അവർക്ക് ബാധകമായത് ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ്, ശരിയത്തല്ല.
1937 വരെ ജിന്ന പോലും ഹിന്ദു നിയമം മാത്രമാണ് പിന്തുടർന്നിരുന്നത്. എന്നിട്ടും അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും കടുത്ത ശത്രുവായി മാറുകയും 1946 ൽ വിഭജനം നേടിയെടുക്കാൻ നേരിട്ടുള്ള നടപടിക്ക് ആഹ്വാനം ചെയ്തപ്പോൾ രക്തച്ചൊരിച്ചിൽ അഴിച്ചുവിടുകയും ചെയ്തു. ഖോജകളുടെ കാര്യത്തിലെന്നപോലെ, ടൈഗർ മേമനും യാക്കൂബ് മേമനും ഉൾപ്പെട്ട കച്ചി മേമൻ മുസ്‌ലിംകളും സമാനമായി ഒരു കൂട്ടമായി പരിവർത്തനം ചെയ്യപ്പെട്ടവരും ഹിന്ദു നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളിലും ജീവിച്ചിരുന്നവരുമാണ്.
സ്വാതന്ത്ര്യാനന്തരം, 1937 ലെ മുസ്ലിം വ്യക്തി നിയമത്തിന്റെ തുടർച്ചയിലൂടെ ഹിന്ദു-മുസ്ലിം ബന്ധങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാൻ ഭരണഘടനയുടെ സ്ഥാപക പിതാക്കന്മാർ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആഗ്രഹിച്ചു. ഭരണഘടനാപരമായ ആ ഉത്തരവ് വർഷങ്ങളായി അഴുകിക്കിടന്നു എന്ന് പറയാം. ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചതും ഭരണഘടനാ നിർമ്മാതാക്കൾ ഇല്ലാതാക്കാൻ ആഗ്രഹിച്ചതുമായ മുസ്ലിം വ്യക്തി നിയമം മുസ്ലീങ്ങളുടെ മതപരമായ അവിഭാജ്യ അവകാശമാണെന്നാണ് ഇപ്പോൾ കപട മതേതരവാദികൾ മഹത്വവൽക്കരിക്കുന്നത്. ആ ചരിത്രപരമായ തെറ്റ് തിരുത്താനുള്ള ശ്രമമാണ് വൈകിയാണെങ്കിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നുള്ളത്.
S.ഗുരുമൂർത്തി
തുഗ്ലക്ക് എഡിറ്റർ , സാമ്പത്തിക രാഷ്ട്രീയ നിരൂപകൻ.
(ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എസ് ഗുരുമൂർത്തി എഴുതുന്ന ലേഖന പരമ്പരയുടെ സ്വതന്ത്ര മലയാളം പരിഭാഷ)
Discussion about this post