തിരുവനന്തപുരം: തുടരെയുണ്ടായ വിവാദങ്ങൾ സിപിഎമ്മിനെയും വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐയെയും പ്രതിരോധത്തിലാക്കിയപ്പോഴും മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദൾ കത്തിനിൽക്കുമ്പോഴും മാദ്ധ്യമപ്രവർത്തകരോട് മറുപടി പറയാതെ നിസംഗതയോടെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. കഴിഞ്ഞ 150 ദിവസമായി മുഖ്യമന്ത്രി ഈ ഒളിച്ചുകളി തുടരുകയാണ്.
ഫെബ്രുവരി ഒൻപതിന് നിയമസഭാ സമ്മേളനം നടക്കുമ്പോഴായിരുന്നു അവസാനമായി വാർത്താസമ്മേളനം നടത്തിയത്.ഫെബ്രുവരി 9, ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെ ന്യായീകരിക്കുകയും പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയും ചെയ്ത ദിവസം. വിഴിഞ്ഞം വിഷയത്തെ കുറിച്ച് ആയിരുന്നു അവസാനത്തെ മറുപടി. അതിന് പിന്നാലെ സർക്കാരിനെ പ്രതിരോധത്തിലാക്കിയ എഐ ക്യാമറ വിവാദവും മറ്റും ഉയർന്നപ്പോഴും, പ്രതിപക്ഷം അഴിമതി ആരോപിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടർന്നു.
സർക്കാരിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ സാധാരണയായി മുഖ്യമന്ത്രി നേരിട്ട് വാർത്താ സമ്മേളനം വിളിക്കുകയാണ് പതിവ്. എന്നാൽ ഈ ഇടെയായി സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ആരോപണങ്ങൾക്ക് മറുപടി നൽകാറുള്ളത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം മുതൽ, എ.ഐ ക്യാമറ വിവാദം, കെ ഫോൺ വിവാദം, ലോകകേരള സഭയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, എസ്.എഫ്.ഐക്കാർ പ്രതികളായ വ്യാജസർട്ടിഫിക്കറ്റ് കേസുകൾ, മാദ്ധ്യമപ്രവർത്തകർക്കെതിരായ കേസുകൾ എന്നിവയ്‌ക്കെല്ലാം മറുപടി പറയാതെ മറുപടി പോസ്റ്റ് പോലും പങ്കുവയ്ക്കാതെ മുഖ്യമന്ത്രി കടക്കുപുറത്തെന്ന് പറയാതെ പറയുകയായിരുന്നു.
പൊതുപരിപാടികളിലെല്ലാം പങ്കെടുത്ത് സംസാരിച്ചും, മറ്റുമാണ് പ്രതിപക്ഷത്തിന് മറുപടി പറഞ്ഞത്. അനാരോഗ്യമാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്താതിന്റെ കാരണമായി പറയുന്നുണ്ടെങ്കിലും കെ ഫോൺ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ അദ്ദേഹം പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഏകീകൃത സിവിൽ കോഡ് വിഷയം കത്തിക്കയറിയപ്പോഴും,മുഖ്യമന്ത്രി മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു.
സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷിച്ച ഏപ്രിൽ മെയ് മാസങ്ങളിൽ എല്ലാ ജില്ലകളിലും പങ്കെടുത്ത അദ്ദേഹം, വിദേശ യാത്ര കഴിഞ്ഞെത്തുമ്പോൾ സാധാരണ നടത്താറുള്ള വാർത്താ സമ്മേളനത്തിൽ നിന്നും പോലും വിട്ടുനിന്നു. മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാതെ അവഗണിക്കുന്നതിന്റെ കാരണം തിരക്കിയപ്പോഴും മൗനമാണ് മറുപടി.
Discussion about this post