തൃശൂർ : ശസ്ത്രക്രിയ നടത്താൻ രോഗിയിൽ നിന്ന് 3000 രൂപ വാങ്ങിയതിന് പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തി. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഷെറി ഐസക്കിന്റെ (59) വീട്ടിൽ നിന്നു വിജിലൻസ് 15.20 ലക്ഷം രൂപയാണ് കണ്ടെടുത്തത്.
മുളങ്കുന്നത്തുകാവ് ഹൗസിങ് ബോർഡ് സമുച്ചയത്തിലെ വാടകവീട്ടിലാണ് ഡോക്ടർ താമസിച്ചിരുന്നത്. വീട്ടിൽ പണം സൂക്ഷിട്ടില്ലെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
വിജിലൻസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കിടക്ക നീക്കിയതോടെ ഞെട്ടിപ്പോകുകയായിരുന്നു. 20 രൂപയുടെ മുതൽ 2000 രൂപയുടെ വരെ നോട്ടുകെട്ടുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. 500 രൂപയുടെ കെട്ടുകളാണ് ഏറെയും. അലമാരയുടെ റാക്കിലും നോട്ടുകൾ അടുക്കി വെച്ചിരുന്നു. റബർ ബാന്റിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്. പൊതിഞ്ഞ് കൊടുത്ത പണം പായ്ക്കറ്റ് പൊട്ടിക്കാതെ അതേപടി വെച്ചിരുന്നു. ഏറെ പഴക്കമുള്ള നോട്ടുകളായതിനാൽ പലതും ദ്രവിച്ച നിലയിലായിരുന്നു.
പണം മുഴുവനായി എണ്ണി തിട്ടപ്പെടുത്താൻ വിജിലൻസിന് ഏറെ സമയം വേണ്ടിവന്നു. നോട്ട് എണ്ണുന്ന മെഷീന്റെ സഹായത്തോടെയാണ് ഇത് എണ്ണിയത്. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും സഹായവുമായി എത്തിയിരുന്നു.
ഇന്നലെയാണ് മെഡിക്കൽ കോളേജിലെ ഡോക്ടറെ ഓട്ടുപാറയിലെ ക്ലിനിക്കിൽ നിന്ന് പ്രാക്ടീസിനിടെ പിടികൂടിയത്. അപകടത്തിൽ കൈയ്യുടെ അസ്തി പൊട്ടി ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയോട് 3000 രൂപയാണ് ഇയാൾ ക്കൈൂലിയായി ആവശ്യപ്പെട്ടത്. ഇത് നൽകാതെ വന്നതോടെ ഡോക്ടർ ശസ്ത്രക്രിയ മാറ്റിവെച്ചു. മൂന്ന് തവണയാണ് ശസ്ത്രക്രിയ മാറ്റിയത്.
3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താനാണ് ഇയാൾ രോഗിയോട് ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെയാണ് യുവതി വിജിലൻസിനെ സമീപിച്ചത്. തുടർന്ന് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളുമായി യുവതിയുടെ ഭർത്താവ് ക്ലിനിക്കിലെത്തി കൈമാറുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. സർവീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ഡോക്ടറുടെ കൈക്കൂലി വിവരങ്ങൾ പുറത്തുവരുന്നത്.
Discussion about this post