ന്യൂഡൽഹി : ഇന്ത്യയുമായി സഹവർത്തിത്വത്തോടുകൂടിയുളള ബന്ധമാണ് എല്ലായിപ്പോഴും നിലനിൽക്കുന്നതെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുളള ഷാഹിദ് പറഞ്ഞു. അടിയന്തര സഹായങ്ങൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സമുചിതമായി ഇടപെടാറുളളത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1988 ൽ മാലിദ്വീപ് പരമാധികാരത്തിനു മേലെ കൂലിപട്ടാളക്കാരുടെ കടന്നുകയറ്റം ഉണ്ടായപ്പോൾ ചെറുക്കാനും, 2004 ൽ സുനാമി കാര്യമായ രീതിയിൽ ബാധിച്ചപ്പോഴും, 2015 ൽ മാലി ജല പ്രതിസന്ധി നേരിട്ടപ്പോഴും, അടുത്തിടെ കോവിഡ് ബാധിച്ചപ്പോഴുമെല്ലൊം തന്നെ സഹായ കരങ്ങൾ ആദ്യം ഞങ്ങൾക്കു നേരെ നീട്ടിയത് ഇന്ത്യ ആയിരുന്നെന്നും ഷാഹിദ് പറഞ്ഞു.
മാലിദ്വീപിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ വാക്‌സിൻ നൽകി സഹായിച്ചതുൾപ്പടെ, മറ്റു രാജ്യങ്ങളെ സഹായിക്കുക വഴി ഇന്ത്യ ആർജിച്ചെടുത്തത് ലോക രാഷ്ട്രങ്ങളുടെ ജനപ്രീതിയാണെന്നും ഷാഹിദ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സാഗർ’, ‘നെയ്ബർഹുഡ് ഫസ്റ്റ് പോളിസി’ ഇവയെ മാലിദ്വീപ് പ്രോത്സാഹിപ്പിച്ചു എന്നും, ഇന്ത്യയുമായുളള ബന്ധം മുഖേന മാലിദ്വീപ് അഭിവൃദ്ധിപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ ‘അയൽപക്കം ആദ്യം നയത്തെ’ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹ് അഭിനന്ദിച്ചിരുന്നു.ഇന്ത്യ- ചൈന മത്സരം മുറുകുമ്പോഴും ന്യായമായ പക്ഷം തിരഞ്ഞെടുത്ത് ഇന്ത്യയുടെ വിദേശ നയങ്ങളെ മാലിദ്വീപ് ഭരണാധികാരി പ്രോത്സാഹിപ്പിച്ചിരുന്നു. എല്ലാവരെയും ഒരുമിച്ചു നിർത്താനാണ് മാലിദ്വീപ് ശ്രമിക്കുന്നതെന്നും മാലിദ്വീപ് വിദേശ കാര്യ മന്ത്രി പറഞ്ഞു.











