കാൻബെറ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വദ്യാർത്ഥിയെ ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ. സിഡ്‌നിയിലെ വെസ്റ്റ്മീഡിലായിരുന്നു സംഭവം. ഓസ്‌ട്രേലിയൻ മാദ്ധ്യമത്തോട് വിദ്യാർത്ഥി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പഠനത്തോടൊപ്പം ഓസ്‌ട്രേലിയയിൽ ടാക്‌സി ഡ്രൈവറായി വിദ്യാർത്ഥി ജോലിയും ചെയ്യുന്നുണ്ട്. ജോലിയ്ക്കായി താമസസ്ഥലത്ത് നിന്നും പോകുകയായിരുന്നു വിദ്യാർത്ഥി. ഇതിനിടെ വഴിയിൽവച്ച് ഭീകര സംഘം വളയുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. ഇരുമ്പ് വടികൊണ്ട് മുഖത്ത് അടിച്ചതായും വിദ്യാർത്ഥി മാദ്ധ്യമത്തോട് പറഞ്ഞിട്ടുണ്ട്.
ഖാലിസ്ഥാനി സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. അഞ്ച് മിനിറ്റിലധികം ആക്രമണം തുടർന്നുവെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. ഭീകര സംഘം ആക്രമിക്കുന്നതു കണ്ട ടാക്‌സി ഡ്രൈവർമാരാണ് സംഘത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ചത്. തുടർന്ന് ആശുപത്രിയൽ എത്തിക്കുകയായിരുന്നു.
അതേസമയം വിദ്യാർത്ഥിയുടെ പേര് വിവരങ്ങൾ മാദ്ധ്യമം പുറത്തുവിട്ടിട്ടില്ല. ഖാലിസ്ഥാൻ ഭീകരരെ ഭയന്ന് പേരോ വ്യക്തിഗത വിവരങ്ങളോ വാർത്തയിൽ ഉൾപ്പെടുത്തരുതെന്ന് വിദ്യാർത്ഥി മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു.
Discussion about this post