വയനാട് : തക്കാളിക്ക് പിന്നാലെ ഇഞ്ചിക്കും വില വർദ്ധിച്ചതോടെ ഇഞ്ചിമോഷണം വ്യാപകമാകുന്നു. വയനാട്ടിലെ കൃഷിയിടങ്ങളിൽ നിന്നാണ് ഇഞ്ചി മോഷണം പോകുന്നത്. കേളക്കവല, കളനാടിക്കൊല്ലി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പലരുടെയും ഇഞ്ചി മോഷ്ടാക്കൾ പറിച്ചെടുത്തു.
കേളക്കവല കർപ്പൂരച്ചാൽ സ്വദേശി സുഭാഷിന്റെ കൃഷിയിടത്തിൽ നിന്ന് മൂന്ന് തവണയാണ് ഇഞ്ചി മോഷണം പോയത്. നാല് ചാക്കോളം ഇഞ്ചി നഷ്ടമായി. ഷെഡ്ഡ് കവലയിലെ കണക്കഞ്ചേരി സന്തോഷ്, ചേപ്പിലയിലെ ഓട്ടോഡ്രൈവർ സുനി എന്നിവരുടെ സ്ഥലത്തും ഇഞ്ചി മോഷണം പോയി.
അതിരിൽ സ്ഥാപിച്ചിരുന്ന മുള്ളുവേലി അകത്തിയാണ് കള്ളന്മാർ തോട്ടത്തിൽ പ്രവേശിച്ചത്. ഒന്നിലധികം പേരുടെ കാൽപ്പാടുകൾ തോട്ടത്തിലുണ്ടായിരുന്നതായി സുഭാഷ് പറഞ്ഞു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കർണാടകയിൽ ഒരു ചാക്ക് ഇഞ്ചിക്ക് 13,000 രൂപയാണ് ഇപ്പോഴത്തെ വില. ഈ സാഹചര്യത്തിൽ ഇഞ്ചി വ്യാപാരം നടത്തുന്നവരെയും ഉത്പന്നങ്ങൾ കൊണ്ടുവരുന്നവരെയും നിരീക്ഷിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post