ന്യൂഡൽഹി: പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകിയിട്ടും പ്രതിപക്ഷം പാർലമെന്റ് തടസ്സപ്പെടുത്തുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഇന്നത്തെ നടപടികൾ കാണുമ്പോൾ, അവർ കരുതിക്കൂട്ടിയാണെന്ന് ബോദ്ധ്യമാകുന്നു. മണിപ്പൂർ വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. എന്നാൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും സഭാനടപടികൾ തടസ്സപ്പെടുത്തുകയും ചർച്ചയ്ക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച സംഭവം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ നിയമനടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചു. മണിപ്പൂരിന്റെ പെണ്മക്കൾക്കെതിരെ നടന്ന കുറ്റകൃത്യം ഒരു കാരണവശാലും പൊറുക്കപ്പെടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post