തിരുവനന്തപുരം : വിദ്വേഷ പ്രചരണം നടത്തുന്ന കേരളത്തിലെ നിയമസഭാ സ്പീക്കർ എഎം ഷംസീറിനും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമെതിരെ പോലീസ് കേസെടുത്തു അന്വേഷണം നടത്തണമെന്ന് ബിജെപി ലീഗൽ സെൽ. കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന തരത്തിൽ ജനവിഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്ന വിദ്വേഷപ്രചരണം ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരുവരും നടത്തിയത്. മണിപ്പൂരിലെ കലാപത്തെ കുറിച്ച് വസ്തുതാ വിരുദ്ധമായി രാഷ്ട്രീയ ലാഭത്തിനുവേണ്ടി പ്രചരണം നടത്തുമ്പോൾ കേരളത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് സ്പീക്കർ ചെയ്യുന്നത്. ഹിന്ദു ആരാധനാ ദൈവങ്ങളെ അവഹേളിക്കുകയും മണിപ്പൂരിലെ അക്രമ സംഭവങ്ങളെ വസ്തുതകൾക്ക് നിരക്കാത്ത തരത്തിൽ അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ജനപ്രതിനിധികളായ ഇടതുപക്ഷ നേതാക്കന്മാർ നടത്തുന്നത് കേരളത്തിലും മതസ്പർദ്ധയും ജാതി വിദ്വേഷവും ഉയർത്തുന്നതിന് വേണ്ടിയാണ്. ഇവരുടെ നടപടികൾ ഇന്ത്യൻ ശിക്ഷാനിയമം 151 A വകുപ്പ് പ്രകാരം കുറ്റകരവും സാമൂഹികസ്പർദ്ധ ഉണ്ടാക്കുന്നതും ആണ്.
തികച്ചും ശത്രുതാ മനോഭാവം ജനങ്ങൾക്കിടയിൽ വളർത്തുന്ന തരത്തിൽ കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലും പൊതുമദ്ധ്യത്തിലും പ്രചാരണം നടത്തുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണം ഇടതുപക്ഷ ഗവൺമെൻറ് കേരളത്തിലെ സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങളിൽ നടപടി എടുക്കാതിരുന്ന ഘട്ടത്തിൽ സാമാന്യജനത്തിനുള്ള പ്രതിഷേധവും ഈ ഇടതുപക്ഷ സർക്കാറിനോടുള്ള ജനരോക്ഷവും മറയ്ക്കുന്നതിന് വേണ്ടിയാണ്. വാളയാറിലെ പെൺകുട്ടികൾക്ക് നീതി നൽകാത്തവരാണ് മണിപ്പൂരിനെക്കുറിച്ച് പറയുന്നത്.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഇടതുപക്ഷ- ജിഹാദി അജണ്ടയാണ്. അതിന് തീവ്ര ഇടതുപക്ഷ സംഘടനകളെയും മത തീവ്രവാദ സംഘടനകളെയും ആണ് ഇടത് വലതുമുന്നണികൾ കൂട്ടുപിടിക്കുന്നത്. കേരളത്തിൻറെ രാഷ്ട്രീയത്തിൽ വേർതിരിവ് ഉണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും സർക്കാരിൻറെ ഔദ്യോഗികമായിട്ടുള്ള സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. നിയമസഭയുടെ സ്പീക്കർ ഉത്തരവാദിത്വം മറന്നു കേവലം മതതീവ്രവാദിയെ പോലെ വംശീയ ചിന്ത ഉണർത്തുന്ന പ്രചാരണമാണ് നടത്തുന്നത്.
ഷൈലജ ടീച്ചറുടെത് അപക്വമായ തെറ്റായ പ്രചാരണവും ആണ്. മണിപ്പൂരിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ നടക്കുന്ന ശ്രമങ്ങൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ച് ഇല്ലാതാക്കാനാണ് ഇടതുപക്ഷത്തിന് വ്യഗ്രത. കോൺഗ്രസ് നേതൃത്വം കേരളത്തിൽ ഇടത് അജണ്ടക്ക് കുടപിടിക്കുകയാണ്. കേരളത്തിൽ യുഡിഎഫും എൽഡിഎഫും മണിപ്പൂർ വിഷയത്തിൽ ഉയർത്തുന്നത് അവാസ്തവം ആയിട്ടുള്ള പ്രചരണവും വിദ്വേഷ പ്രതികരണങ്ങളുമാണ്. ഇത് ഒരു കാലഘട്ടത്തിൽ പഞ്ചാബിലും കാശ്മീരിലും എല്ലാം ഉയർന്നുവന്ന വിഷയങ്ങൾക്ക് സമാനമായി മണിപ്പൂരിനൊപ്പം കേരളത്തിലും വംശീയ ജാതി ചിന്ത വളർത്താൻ കഴിയുമോ എന്ന് ശ്രമിക്കലാണ്.
കേരളത്തിലെ ജനാധിപത്യ സമൂഹം ഇടതുപക്ഷത്തിന്റെ ഈ വ്യാജ പ്രചാരണത്തെ തള്ളിക്കളയും. സൈബർ ഇടങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടപടിയെടുക്കാതെ പോലീസ് ചെയ്യുന്നത് കേരളത്തിൻറെ സാമൂഹിക അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമത്തിന് കൂട്ടുനിൽക്കലാണ്. ബിജെപി ലീഗൽ എല്ലാ ജില്ലാ തലത്തിലും മണ്ഡലതലത്തിലും ഇത്തരത്തിൽ നടക്കുന്ന ഹീനവും വ്യാജവുമായ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.
മണിപ്പൂർ വിഷയം ഉയർത്തി ബിജെപിക്ക് അനുകൂലമാകുന്ന വിഭാഗങ്ങളെ എതിരാക്കി നിർത്താം എന്ന രാഷ്ട്രീയ അജണ്ടയാണ് ഇടതുപക്ഷം പയറ്റുന്നത്. കേരളത്തിൽ യുഡിഎഫ്- എൽഡിഎഫ് കക്ഷികൾ തമ്മിൽ ഇക്കാര്യത്തിൽ ഒരുപോലെ ഒരുമിച്ച് മത്സരിച്ച് പ്രവർത്തിക്കുകയാണ്. കേരളം നിരവധി തീവ്രവാദ കേസുകളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറുന്നതിന് പിന്നിൽ ഇത്തരത്തിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് കൊണ്ട് നടക്കുന്ന പ്രചാരണവും അക്കൂട്ടർക്കുള്ള പിന്തുണയും ആണ് നിദാനമായിട്ടുള്ളത്. ഇത് ദൂരവ്യാപകമായി കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
മണിപ്പൂർ വിഷയം കേരളത്തിൽ ഒരു തരത്തിലും ബാധിക്കുന്നതല്ല. എന്നാൽ മനപ്പൂർവമായി നടക്കുന്ന പ്രചാരണം ഒരു വിഭാഗം ജനങ്ങളെ തങ്ങളുടെ രാഷ്ട്രീയ പാളയത്തിലേക്ക് എത്തിക്കാൻ വേണ്ടി നടക്കുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടതു നേതാക്കൾ പ്രചരണത്തിന് തുനിയുന്നത്. സർക്കാർ ഇത്തരക്കാരോട് മൃദുസമീപനം സ്വീകരിച്ച് പ്രോത്സാഹിപ്പിക്കുന്ന നടപടി കേരളത്തിന് ഗുണകരമല്ല.
കേരളത്തിന്റെ സ്പീക്കർക്കെതിരെയും കെകെ ശൈലജയ്‌ക്കെതിരെയും ഇതേ തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്ന കൂട്ടുകെട്ടുകൾക്ക് എതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി ബിജെപി ലീഗൽ സംസ്ഥാന സമിതി അറിയിച്ചു. കേരളത്തിൽ ഓഗസ്റ്റ് മാസത്തിൽ മണിപ്പൂരിലെ യഥാർത്ഥ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ലീഗൽ സെൽ പ്രചരണം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
Discussion about this post