ബീജിങ്: ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി വാങ് യിയെ പ്രതിഷ്ഠിച്ച് ചൈന. മന്ത്രിയായി ചുമതലയേറ്റ് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ക്വിന്നിന്റെ സ്ഥാനചലനം. മാസങ്ങളായി ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭരണകൂടത്തിന് മേൽ കരിനിഴൽ വീഴ്ത്തിയ മന്ത്രി കൊല്ലപ്പെട്ടു കാണുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിസ്ഥാനം തെറിക്കുന്നത്.
ക്വിൻ ഗാങിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്ന ഉത്തരവിൽ ഒപ്പുവച്ച പ്രസിഡന്റ് ഷി ജിൻപിങ് , പക്ഷേ ക്വിങിനെ മാറ്റിയതിന്റെ കാരണങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രീയ വിരോധം കാരണം ക്വിന്നിനെ അകറ്റി നിർത്തിയതാണെന്നും വിവാഹേതര ബന്ധങ്ങളും വ്യക്തി പരമായ ആരോപണങ്ങളും കാരണമാണ് അകറ്റി നിർത്തിയത് എന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.
2013 മുതൽ 2022 വരെ വിദേശകാര്യ മന്ത്രിയായിരുന്ന വാങ്ങ് യിയെയാണ് ചൈന വീണ്ടും പഴയ സ്ഥാനത്ത് അവരോധിച്ചിരിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശകാര്യ ചുമതല നിർവ്വഹിച്ച് വരികയായിരുന്നു വാങ്ങ് യി. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശകാര്യ വിദഗ്ധന്റെ ചുമതലയിൽ നിന്നാണ് വാങ്ങ് യി വീണ്ടും ചൈനീസ് വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.
കഴിഞ്ഞ ഒരു മാസത്തോളമായി ക്വിൻ ഗാങ്ങ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ല. ഏറ്റവും ഒടുവിൽ ജൂൺ 25ന് ശ്രീലങ്ക, വിയറ്റ്നാം, റഷ്യൻ പ്രതിനിധി സംഘത്തെ ബെയ്ജിംഗിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് ശേഷം ക്വിൻ ഗാങിനെ കാണാതാകുകയായിരുന്നു.
Discussion about this post